Sunday, December 13, 2015

ഓട്ടമല്‍സരം

                      കലാകായിക മേഖലകളില്‍ എങ്ങനെയെങ്കിലും ഒരു കയ്യൊപ്പ് പതിപ്പിക്കണമെന്നത് ചെറുപ്പം തൊട്ടേ എന്‍റെ ആഗ്രഹമായിരുന്നു. ഒന്നുമുതല്‍ നാലുവരെ ഞാന്‍ പഠിച്ച സ്കൂള്‍ ചെറുതായതുകൊണ്ടും അന്നവിടെ anniversary ഒഴിച്ച് മറ്റു പരിപാടികളൊന്നും നടത്താത്തതു കൊണ്ടും ടീച്ചര്‍മാര്‍ തന്നെപാട്ടിനും ഡാന്‍സിനുമുള്ള കുട്ടികളെ  select ചെയ്യുകയായിരുന്നു പതിവു, എന്നിട്ട് സബ്ജില്ലാതലത്തിലൊക്കെ മല്‍സരിപ്പിക്കും. ആകാശവാണിയില്‍ ഒരു പാട്ടവതരിപ്പിക്കാന്‍ കുട്ടികളെ select ചെയ്യുമ്പോള്‍  എന്തോ ഒരു കയ്യബദ്ധം കൊണ്ട് അവരെന്നെയും കൂട്ടി. പക്ഷെ പരിപാടി അവതരിക്കാന്‍ പോകുന്നതിന്‍റെ തലേന്ന് നടത്തിയ റിഹേഴ്സലില്‍ എന്‍റെ ശബ്ദം കേട്ട് പേടിച്ചുപോയ അവര്‍ " മോള്‍ പാടണ്ട, വെറുതെ കൈ കൊട്ടിയാല്‍ മാത്രം മതി " എന്നെന്നെ ഉപദേശിച്ചു. ഞായറാഴ്ച ബാലമണ്ഡലം പരിപാടിയില്‍ ഞാന്‍ കൈ കൊട്ടിയതെ ഉള്ളുവെങ്കിലും പരിപാടി അവതരിപ്പിച്ചവരുടെ പേര്‍ announce ചെയ്യുന്നതിന്‍റെ കൂട്ടത്തില്‍ ഷാജിത എന്നുകൂടെ ആകാശവാണിക്കാര്‍ പറഞ്ഞു.


"ന്‍റെ മകളു റേഡിയോയിലും കൂടി പാടി " എന്ന് ഉമ്മ ഞെട്ടല്‍ രേഖപ്പെടുത്തി. (ഇതെങ്ങാനും  വായിച്ചാല്‍  ഉമ്മ ഒന്നുകൂടി ഞെട്ടും).


അന്ചാം ക്ളാസ്സില്‍ പുതിയ സ്കൂളില്‍ ചേര്‍ന്നപ്പോഴേക്കും ഞാന്‍ കയറൂരിവിട്ട പശുവിനെപ്പോലെ സകല പരിപാടിക്കും പേരുചേര്‍ത്തു. ആയിടക്ക് ഞാന്‍ തന്നെ തിരക്കഥ, സംവിധാനം, അഭിനയം  ( വിഷയം - സ്ത്രീധനം) ഒക്കെ നിര്‍വഹിച്ച ടാബ്ളോ സ്കൂളില്‍ പ്രസിദ്ധമായിരുന്നു. ആണായി വേഷമിട്ട അസ്മ വെച്ച വെപ്പുമീശ കര്‍ട്ടന്‍ പൊക്കിയ സമയത്തു പറന്നുപോയി അതെടുക്കാന്‍ ഭാര്യയായി അഭിനയിക്കുന്ന ബിജി കുനിയുകയും അങ്ങനെ ചെയ്യല്ലെ, എന്നു അലറി അമ്മായിഅമ്മയായി അഭിനയിക്കുന്ന ഞാന്‍സംവിധായക ധര്‍മ്മം സ്റ്റേജില്‍  വെച്ചു തന്നെ നിര്‍വഹിക്കുകയും ചെയ്തു.എന്‍റെ കര്‍ണകഠോരശബ്ദത്തിലുള്ള പാട്ടുകള്‍ കേട്ട് സ്കൂള്‍ടീച്ചര്‍മാരും കുട്ടികളും മാത്രമല്ല  ബെന്ചുകളും ഡെസ്കുകളും  കൂടി ആദരപൂര്‍വ്വം എഴുന്നേറ്റ് നിന്നു. മക്കള്‍ പരിപാടി അവതരിപ്പിക്കുന്നിടത്ത് മാതാപിതാക്കള്‍ വരുക എന്ന ഒരു സിസ്റ്റം അന്നൊന്നുമില്ലാത്തതിനാല്‍ ഉപ്പക്കും ഉമ്മക്കും അതൊന്നും കാണാനുള്ള യോഗം ഉണ്ടായില്ല. ഈ വക  പ്രകടനങ്ങള്‍ കാരണം  അപമാനഭാരം കൊണ്ട് ചൂളിപ്പോയി സാബിറ.   " ഇവളെന്നെ നാണം കെടുത്തുന്നു ഉമ്മാ" എന്ന് എത്ര തന്നെ കരഞ്ഞു പറഞ്ഞിട്ടും ഉമ്മ അതൊന്നും ലവലേശം ഗൌനിച്ചില്ല.

 

                         ടാബ്ളോ പോലെത്തന്നെ പ്രസിദ്ധമാണ്‍ ഞാന്‍ അവതരിപ്പിച്ച നാടോടി ന്രുത്തവും. ഡാന്‍സിന്‍റെ തുടക്കത്തില്‍ ഞാന്‍ കുട്ടയുമായി പതുക്കെ സ്റ്റെപ്പ് വെച്ച് പാട്ടിനനുസരിച്ച് മുന്നോട്ട് പോകണം, പിന്നെ കുട്ട താഴെ വെച്ച് കളി തുടങ്ങണം. അങ്ങനെ ഒക്കെ ചെയ്യാന്‍ റെഡിയായി ഞാന്‍ സ്റ്റേജിന്‍റെ പിറകില്‍ നിന്നു. എന്‍റെ നമ്പര്‍ വിളിച്ചു, ഹാര്‍മോണിയം ശബ്ദിക്കാന്‍ തുടങ്ങി, ഞാന്‍ സ്റ്റേജിലെത്തി.പെട്ടെന്ന് മൈക്കിലൂടെ ഒരലര്‍ച്ച, ശ്രദ്ധിച്ചപ്പോള്‍ എന്‍റേ ഡാന്‍സിന്‍റെ പാട്ടാണ്‍ അലര്‍ച്ചയുടെ രൂപത്തില്‍ മൈക്കിലൂടെ വരുന്നത്.ഹെന്ത്, വിജയച്ചേച്ചിയുടെ (സ്കൂളിലെ വാനമ്പാടി) ശബ്ദം ഇങ്ങനെയല്ലല്ലോ, ആലോചിച്ചു നിക്കാന്‍ സമയമില്ല, കഠോര ശബ്ദത്തിലുള്ള പാട്ട് എക്സ്പ്രസ്സ് ട്രെയിനിന്‍റെ വേഗത്തില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ കുട്ടയൊക്കെ വലിച്ചെറിഞ്ഞു അതിവേഗത്തില്‍ കളിക്കാന്‍ തുടങ്ങി.പല  പല  സ്റ്റെപ്പുകള്‍ കട്ട് ചെയ്തിട്ടും എനിക്കു പാട്ടിന്‍റെ കൂടെയെത്താന്‍ പറ്റുന്നില്ല.ആ തിരക്കിനിടയിലും ഞാന്‍ ആരാണ്‍ പാടുന്നതെന്നു പാളി നോക്കി

രതിച്ചേചി

ഞാന്‍ തകര്‍ന്നുപോയി, സ്വഭാവത്തില്‍ എന്‍റെ സ്വന്തം ചേച്ചിയായി വരുന്ന, ഭീകരമായ പാട്ടുകള്‍ പാടി ഞങ്ങളെ വധിക്കാറുള്ള രതിച്ചേച്ചിയുടെ കയ്യിലാണു എന്‍റെ പാട്ടു കിട്ടിയിരിക്കുന്നത് .എല്ലാം നഷ്ടപ്പെട്ട നാടോടിസ്ത്രീ പൊട്ടിക്കരയുന്ന സീനാണ്‍ അപ്പോള്‍ ഡാന്‍സില്‍. അല്ലെങ്കിലേ കരയാന്‍ മുട്ടി അടക്കിപ്പിടിച്ചു കളിക്കുന്ന ഞാന്‍ ആ സ്റ്റെപ്പെത്തിയപ്പോള്‍ നെഞ്ഞത്തടിച്ചു പൊട്ടിക്കരഞ്ഞു. പെട്ടെന്ന് ശബ്ദങ്ങളൊക്കെ നിലച്ചു.

കറന്‍റു പോയതാണ്. പക്ഷെ ചേച്ചി കറന്‍റുപോയതൊന്നും അറിഞ്ഞിട്ടു പോലുമില്ല. അല്ലെങ്കില്‍ തന്നെ രതിചേച്ചിക്കെന്തിനാ മൈക്ക്. സെക്കന്‍ഡും തേര്‍ഡും പോയിട്ട് ( ഫസ്റ്റിന്‍റെ കാര്യം ആദ്യമേ തീരുമാനമായിരുന്നു)ഒരു കുന്തവും കിട്ടാന്‍ പോകുന്നില്ലെന്ന് മനസ്സിലാക്കിയ ഞാന്‍ നെഞ്ഞത്തടിക്കല്‍ നിര്‍ത്തി സ്റ്റേജിന്‍റെ പിന്നിലേക്ക് കരഞ്ഞുകൊണ്ട് ഒറ്റ ഓട്ടം ഓടി. ഞാന്‍ ഓടിപ്പോന്ന് കുറച്ചുകൂടി കഴിഞ്ഞാണ്‍ രതിച്ചേച്ചി ഞാന്‍ സ്ഥലത്തില്ലെന്നു മനസ്സിലാക്കി പാട്ടു നിര്‍ത്തിയത്. താമസം വിനാ ചേച്ചി എന്‍റടുത്ത് ഓടിയെത്തി.


 "സാരമില്ല മോളെ, ഒരു കറന്‍റുപോയതിനു ഓടിപ്പോരുകയാണോ ചെയ്യുക, അവിടെ നിന്നു കളിച്ചിരുന്നെങ്കില്‍ ഫസ്റ്റ് കിട്ടിയേനെ"  എന്നു ആശ്വസിപ്പിക്കാന്‍ തുടങ്ങി.

ചേച്ചിയുടെ പാട്ടു കാരണമാണ്‍ ഞാനോടിയതെന്നു ഒരു പത്താം ക്ളാസ്സുകാരിയോട് ഒരു അന്ചാം ക്ളാസ്സുകാരി എങ്ങനെ പറയാന്‍.തിരക്കു കാരണം വിജയചേച്ചി പാടാന്‍ പറ്റില്ലല്ലോ, എന്ത് ചെയ്യും എന്നു വിലപിച്ചപ്പോള്‍ രതിചേച്ചി ചാടി വീണ്‍ കരസ്ഥമക്കിയതായിരുന്നു എന്‍റെ പാട്ട്



               അങ്ങനേയിരിക്കുമ്പോഴാണു എനിക്കു സ്പോര്‍ട്സില്‍ കൂടി മല്‍സരിക്കാനുള്ള ഭാഗ്യമുണ്ടായത്. എല്ലാവരും ആകാംക്ഷയൊടെ ഉറ്റുനോക്കുന്ന 400 മീറ്റര്‍ റിലേ മല്‍സരം നടക്കാന്‍ പോകുന്നു.ഫസ്റ്റ് ലാപ്പോടേണ്ട സ്മിത ഒ കെ ക്ക് പെട്ടെന്നൊരു തലചുറ്റല്‍, പകരം ഓടാന്‍ ആളുണ്ടോന്ന് ഡ്രില്‍ മാഷ് വിളിച്ചു ചോദിച്ചു. സാബിറക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിനു മുമ്പെ ഞാനോടി ഗ്രൌണ്ടിലിറങ്ങി, രാജന്‍ മാഷെനിക്കു നമ്പര്‍ കുത്തിത്തന്നു. ഞാന്‍ പുറത്തുള്ള ട്രാക്കിലായതിനാല്‍ എന്നെ മറ്റുള്ളവരെക്കാള്‍ മുന്നിലാണ്‍ നിര്‍ത്തിയിരിക്കുന്നത്.ഞാനെല്ലാവരെയും അഭിമാനപുരസ്കരം ഒന്നു വീക്ഷിച്ചു.വിസിലടിച്ചു, എല്ലാവരും പറപറക്കുന്നു, ഞാനും കൂടെപറന്നു.ഒരു നിമിഷം കഴിഞ്ഞില്ല തേഡ് ട്രാക്കിലോടുന്ന ലൈല എന്നെ വെട്ടിച്ചു, സാരമില്ല സെക്കന്‍റെങ്കില്‍ സെക്കന്‍ഡ്, ഞാനാഞ്ഞു കുതിച്ചു,  അടുത്ത നിമിഷം സുജാത, പിന്നെ നിഷ,മാധവി. എന്തിനു പറയുന്നു ഓടുന്ന എല്ലാവരും എന്‍റെ മുന്നിലായി.ഞാനെത്ര ഓടിയിട്ടും നൂറുമീറ്ററെത്തുന്നില്ല.സ്കൂളിലെ എല്ലാവരും  സാബിറയൊക്കെ തൊണ്ട പൊട്ടി എന്നെ   അപ്, അപ് എന്നു വിളിച്ചു പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. ചിലരെന്‍റെ കൂടെ ട്രാക്കിനു പുറത്തൂടെ ഓടുന്നു, എന്തു കാര്യം.എത്താത്ത കാരണം ഞാന്‍ പിന്നോട്ടാണോ ഓടുന്നതെന്നു എനിക്കു തന്നെ സംശയം തോന്നി.ഏകദേശം എല്ലാവരും ബാറ്റണ്‍ കൈമാറിക്കഴിഞ്ഞു, എന്‍റെ ബാറ്റണ്‍ വാങ്ങാന്‍  നില്‍ക്കുന്ന ഷീജയുടെ  കൈ നീട്ടി നീട്ടി ഒടിയാറായപ്പോളാണു ഞാന്‍ ഓട്ടം അവസാനിപ്പിച്ചു ബാറ്റണ്‍ കയ്യില്‍ കൊടുത്തതു, എന്നിട്ടു നാടകീയമായി കുഴഞ്ഞു വീണു. ആരും എന്നെ ഗൌനിച്ചില്ല സാബിറപോലും.


                     ഷീജയുടെ കയ്യില്‍ ബാറ്റണ്‍ കിട്ടുമ്പോഴേക്കും ബാക്കിയുള്ളവരുടെ സെക്കന്‍ഡ് ലാപ്പ് തീരാറായിരുന്നു. ഇല എന്നു വിളിപ്പേരുള്ള ഷീജ സര്‍വ്വശക്തിയുപയോഗിച്ചോടി എത്രയും പെട്ടെന്നു തന്നെ ബാറ്റന്‍ കൈമാറി. ഞങ്ങളുടെ ടീമില്‍ അവസാനലാപ്പോടുന്ന  ബല്ക്കീസ് നോക്കുമ്പോള്‍  മല്‍സരം ഏകദേശം തീര്‍ന്നമട്ടാണ്.പിന്നീട് ബള്‍ക്കീസ് നടത്തിയ ഓട്ടം സ്കൂളിന്‍റെ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ത്തു, അവിശ്വനീയമായ ആ ഓട്ടത്തിനൊടുവില്‍ ബള്‍ക്കീസ് മൂന്നാമതായി ഫിനിഷ് ചെയ്ത് തളര്‍ന്നുവീണു.(ബള്‍ക്കീസിനെയെങ്ങാനും വല്ല ഒളിമ്പിക്സിനും മല്‍സരിപ്പിച്ചിരുന്നെങ്കില്‍ ഇന്ത്യക്ക് വല്ല മെഡലും കിട്ടിയേനെ, പക്ഷെ അവളുടെ ഉപ്പ സമ്മതിക്കാത്തതു കാരണം സബ്ജില്ലാതലത്തില്‍ പോലും അവളെ മല്‍സരിപ്പിക്കാന്‍ രാജന്‍മാഷ്ക്കായില്ല).

 

                     പിന്നീട് വിവാഹശേഷം ഞാന്‍ ഷാനുക്കയോട് " കണ്ടോ, എനിക്ക് സ്പോര്‍ട്സില്‍പോലും സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ട് എന്നു വീമ്പു പറയുമ്പോള്‍ ആ മല്‍സരത്തിനു ദ്രുക്സാക്ഷിയായിരുന്ന സാബിറ എന്നെ ഒരു നോട്ടം നോക്കും, എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട എന്ന മട്ടില്‍.


Tuesday, December 1, 2015

ഹോസ്റ്റല്‍

                          ഓര്‍ക്കുമ്പോള്‍ വീണ്ടും വീണ്ടും സന്തോഷം വരുത്തുന്നതാണ്‍ എനിക്കെന്‍റെ യൂണിവേഴ്സിറ്റി ഹോസ്റ്റല്‍കാലത്തെ ഓര്‍മ്മകള്‍.തുടക്കത്തില്‍ common Room ല്‍ ആയിരുന്നെങ്കിലും കുറച്ചുമാസത്തിനുള്ളില്‍ തന്നെ എല്ലാവരും single റൂമിലേക്ക് മാറാന്‍ തുടങ്ങി. single എന്നൊക്കെയാണ്‍ പേരെങ്കിലും മൂന്നുപേര്‍, അല്ലെങ്കില്‍ 2 പേര്‍ക്ക് ഒരു റൂം എന്നിങ്ങനെയാണ്‍  മാറല്‍. Room allotment എന്നൊരു സംഗതി അവിടെയില്ല, റൂം ഒഴിവു വരുന്നതിനനുസരിച്ച് നമ്മള്‍ കയ്യേറണം, ശേഷം പ്രഖ്യാപിക്കണം, ഇതാണ്‍ ഞങ്ങളുടെ റൂമെന്ന്, ഇതു കേട്ടറിഞ്ഞ് സഫിയാത്ത ( മേട്രണ്‍) റൂമിലെത്തി നോക്കി ചോദിക്കും, ഇതാണ്‍ നിങ്ങളുടെ റൂമല്ലേ എന്ന്. അങ്ങനെ കയ്യൂക്കുള്ളവരൊക്കെ റൂം കയ്യേറാന്‍ തുടങ്ങി. റൂം കയ്യേറുക മാത്രമല്ല, റൂമിലേക്കുള്ള കട്ടില്‍ മറ്റു റൂമുകളില്‍ നിന്ന് തട്ടിക്കൊണ്ട് വരുക എന്ന duty കൂടി ഞങ്ങള്‍ക്കുണ്ടായിരുന്നു. ഒരു റൂം ഒഴിവു വരുന്നുണ്ട് എന്ന മണംകിട്ടുന്നതിനനുസരിച്ച് നമ്മള്‍ തയ്യാറെടുപ്പുകള്‍ നടത്തും, ആദ്യം പോയി പരിശോധിക്കും, ചോര്‍ച്ചയുണ്ടോ, തണുപ്പുള്ള റൂമാണോ എന്നൊക്കെ. അങ്ങനെ കയ്യൂക്കുള്ളവര്‍ക്കൊക്കെ റൂമായി, ഞങ്ങളും ഊക്കു കുറക്കാന്‍ പോയില്ല.പത്തുകൊല്ലത്തെ ഗവേഷണവസാനം വെറും കഞ്ഞി മാത്രം ഭക്ഷണമാക്കിയ ഒരു ബോട്ടണിചേച്ചി(തുടക്കത്തില്‍ മെസ്സിലെ ഭക്ഷണം ഇഷ്റ്റപ്പെടാതെ ഒരു ഹീറ്ററും  വാങ്ങി റൂമില്‍ സ്വയം  കുക്കിംങ്ങ് ആരംഭിച്ച ചേച്ചി പിന്നീട് ഗവേഷണത്തിന്‍രെയും മടിയുടെയും കഠോരത നിമിത്തം അതു കഞ്ഞി മാത്രമാക്കിചുരുക്കുകയായിരുന്നു) തന്‍റെ തീസിസ് സമര്‍പ്പിച്ച അന്നു തന്നെ ഞങ്ങള്‍ മൂന്നുപേര്‍ ആ റൂമിലേക്ക് താമസം മാറ്റി. പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെ ആദ്യം തന്നെ ഞങ്ങള്‍ റൂം കഴുകി വ്രുത്തിയാക്കി .ladies hostel ലേക്ക് ആണ്‍കുട്ടികളെ ക്ഷണിക്കുക എന്ന ഒരു കലാപരിപാടി ഇല്ലാത്തതിനാല്‍ പിന്നീടൊരിക്കലും ആ റൂമിനു ചൂലു കാണേണ്ടി വന്നില്ല.(മാസത്തിലൊരിക്കല്‍ മെന്‍സ് hostel ലേക്ക് സ്വന്തം ക്ളാസ്സിലെ പെണ്‍കുട്ടികളെ ക്ഷണിച്ച്  lunch കൊടുക്കുക എന്നൊരേര്‍പ്പാട് യൂണിവേഴ്സിറ്റിയില്‍ ഉണ്ടായിരുന്നു, പക്ഷെ ഇങ്ങനെ ക്ഷണിക്കുന്ന പെണ്‍കുട്ടികളുടെ ചിലവ് അതാതു ക്ളാസ്സിലെ ആണ്‍കുട്ടികളെടുക്കണം. ഞങ്ങള്‍ ആണ്‍കുട്ടികളും പെണ്കുട്ടികളും ബദ്ധശത്രുക്കളായിരുന്നെങ്കിലും, (മച്യുരിറ്റിയില്ലാത്തവര്‍ എന്ന് പെണ്‍കുട്ടികള്‍  ആണ്‍കുട്ടികളേ അധിക്ഷേപിക്കുമായിരുന്നു)ആ പാവങ്ങളും രണ്ടു തവണ ഞങ്ങളെ മെന്‍സ് hostel ലേക്ക് ക്ഷണിച്ചിട്ടുണ്ട്. Lunch കഴിഞ്ഞു ക്ലാസ്സിലെ എല്ലാ ആണ്‍കുട്ടികളുടെയും റൂമിലേക്ക് ക്ഷണിക്കും. മര്‍മ്മപ്രധാനങ്ങളായ  പല ചിത്രങ്ങളും അവര്‍ കലണ്ടരും തോര്‍ത്തും വെച്ചൊക്കെ മറച്ചു വെച്ചിട്ടുണ്ടാകുമെങ്കിലും മറന്നു പോകുന്ന ചില ചിത്രങ്ങളുടെ  മുകളില്‍ ചാരി നിന്നു മച്യുരിറ്റി സംരക്ഷിക്കേണ്ട ഗതികേടൊക്കെ അവര്‍ക്കുണ്ടായിട്ടുണ്ട്). രണ്ടു single coat കൂട്ടിയിട്ട് അതില്‍ മൂന്നുപേര്‍ കിടക്കാന്‍ ധാരണയായി.അറ്റത്തു കിടന്നാല്‍ ഞാന്‍ വീഴുമെന്നും അതുകൊണ്ട് എനിക്കു മുക്കു തന്നെ തരണമെന്നും പറഞ്ഞു ഞാനെന്‍റെ പുതപ്പും കൊണ്ട് മുക്കിലേക്കൊരു ചാട്ടം ചാടി.ആരും തൊട്ടു പോകുന്നതു ഇഷ്റ്റമില്ലാത്ത സീരിയസ് രജനി കട്ടിലിന്‍റെ അറ്റത്തും കിടപ്പായി. അതോടെ  ഹൌസ്ഫുള്ളായിപ്പോയ കട്ടിലിന്‍റെ നടുവിലേക്ക്

" ഞാന്‍ കിടന്നിട്ടേയ് നിങ്ങളൊക്കെ കിടന്നാമതി "

എന്നും പറഞ്ഞുകൊണ്ട് കലിയിളകിയ ധന്യ കിടന്നതും  ചുമരിലൊരു പോസ്റ്ററായിപ്പോയ ഞാനും  വീഴാതിരിക്കാന്‍ കട്ടിലില്‍ തൂങ്ങിപ്പിടിച്ചുകിടക്കുന്ന രജനിയും

"എടീ ഞങ്ങളെ കൊല്ലല്ലേ, നിന്നെ കിടത്തിക്കൊളാം നീ ഒന്നു ഒതുങ്ങിക്കിടക്ക്"

എന്ന് കെന്ചിക്കൊണ്ട് അലറിനിലവിളിക്കാന്‍ തുടങ്ങി.അവസാനം മുക്കിലും അറ്റത്തും കിടക്കുന്ന ഞാനും രജനിയും ചെരിഞ്ഞുകിടക്കണമെന്നും  നടുവില്‍ കിടക്കുക എന്ന അപമാനം സഹിക്കുന്ന ധന്യക്ക് ചെരിഞ്ഞോ മലര്‍ന്നോ കിടക്കാവുന്നതാണു എന്നും തീരുമാനിക്കപ്പെട്ടു.


                     മൂന്നുപേരും ദരിദ്രകളായിരുന്നതിനാല്‍ വളരെ എളിമയോടെ ഉള്ള ജീവിതമാണു ഞങ്ങള്‍ നയിച്ചിരുന്നത്. അതുകൊണ്ട് തന്നെ കൊതുകുതിരി, വല പോലുള്ള ആര്‍ഭാടങ്ങളൊന്നും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല ( all out ഒന്നും ഞങ്ങള്‍ കേട്ടിട്ടു പോലുമില്ലായിരുന്നു).തുറന്ന പുസ്തകം പോലെ കിടക്കുന്ന ഞങ്ങളുടെ റൂമില്‍ വന്ന് യൂണിവേഴ്സിറ്റി വളപ്പിലെ പരശ്ശതം കൊതുകള്‍ ഞങ്ങളുടെ ചോര കുടിച്ചു വയറുവീര്‍ത്ത് നാണം കെട്ട് ശ്വാസം മുട്ടി മരിച്ചുപോവുകയായിരുന്നു.ഇങ്ങനെ മരിക്കാത്തവയില്‍ ഒരു വിഭാഗം ഞങ്ങള്‍ തിരിഞ്ഞുമറിഞ്ഞും കിടക്കുമ്പോള്‍ ഇടയില്പെട്ട് ചത്തുപോയി ഞങളുടെ ബെഡ് ( ബെഡ് എന്നു വേണമെങ്കില്‍ വിളിക്കാം) നശിപ്പിച്ചുകൊണ്ടിരുന്നു.തിന്നുക എന്നല്ലാതെ വേറെ പ്രത്യേകിച്ച് ജോലി ഒന്നുമില്ലാത്ത ഞങ്ങളുടെ ഏറ്റവും വലിയ പ്രശ്നം വിശപ്പായിരുന്നു, നാലുനേരം മെസ്സില്‍ നിന്നും ഭക്ഷണം കിട്ടുമെങ്കില്‍ കൂടെ ചില സമയത്ത് ചിലരുടെ സമനില തെറ്റും.എന്തും വരട്ടെ എന്നു കരുതി അവര്‍നേരെ സ്റ്റോറില്‍ പോയി എന്തെങ്കിലും വാങ്ങി, കാശിപ്പൊ കൊണ്ടുവരാട്ടോ എന്നു പറഞ്ഞു തറവാട്ടിലേക്കോടും( common room). അവിടെച്ചെന്ന് വിശപ്പിന്‍റെ വിളികേട്ടിരിക്കുന്ന ബാക്കിയുള്ളവര്‍ക്ക് കൂടി വിതരണം ചെയ്യും, ഞാനൊക്കെ

പാവംട്ടാ, ഇവളിത്ര നല്ല ആളായിരുന്നോ, ഇവളെ ഞാന്‍ എത്ര കുറ്റം പറഞ്ഞേക്കുന്നു, പടച്ചവനെ ക്ഷമിക്കണേ

എന്നു മനസ്സില്‍ പറഞ്ഞുകൊണ്ട് എടുത്തു തിന്നും. എല്ലാവരുടെ മുഖത്തും ഒരു സന്തോഷമൊക്കെ വിടരുന്ന ആ സമയത്താണു ഇതു കൊണ്ടുവന്ന ആള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് പറയുക, ഇതു പിരിവാണേയ് എന്ന്. പിന്നെ പിരിവു കൊടുക്കലാണ്, തിന്നാന്‍ തോന്നിച്ച   ആ ദുര്‍ബല നിമിഷത്തെ ശപിച്ചുകൊണ്ട്. സീന കെ ഒക്കെ ഇങ്ങനെ എത്ര തവണ ഞങ്ങളെ പറ്റിച്ചിരിക്കുന്നു.


                         നാലു പേരൊഴികെ മറ്റുള്ളവര്‍ക്കൊക്കെ single room  കിട്ടിയെങ്കിലും സൌകര്യങ്ങള്‍ കൂടുതല്‍ common room ല്‍ ( attached bathroom etc)ആയതിനാല്‍

"നമ്മടെ തറവാടല്ലേല്ലെ, നമ്മളെങ്ങനേല്ലെ ഇങ്ങോട്ട് വരാതിരിക്കുക"

എന്നൊക്കെ ന്യായം പറഞ്ഞ് എല്ലാവരും മിക്കപ്പൊഴും common room ല്‍ തന്നെയായിരിക്കും. അങ്ങനെ തമാശ പറഞ്ഞ് ചിരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ്‍  സീന കെക്ക് പെട്ടെന്ന് ഓര്‍മ്മവരുക അവര്‍ക്കുമാത്രം റൂം കിട്ടാത്ത കാര്യം.

" മതി, മതി എല്ലാവരും പൊയ്ക്കോ, ഞങ്ങള്‍ക്കിവിടെ ഉറങ്ങണം"

സീന വാതിലടക്കും

"അവള്‍ക്കു കോംപ്ലക്സാ, റൂം കിട്ടാത്തതിന്‍റെ ഹും"

 എന്നു പുഛ്ചിച്ചുകൊണ്ട് ഞങ്ങള്‍ ഉറങ്ങാന്‍ പോകും, പിറ്റേന്ന് രാവിലെ ഞങ്ങള്‍ വീണ്ടും ചെല്ലും അവിടെത്തന്നെ .കൂടാതെ  സിനിമ എന്ന ഒരു പ്രലോഭനം കൂടി അവിടെയുണ്ടായിരുന്നു. സിനിമ എന്നു പറഞ്ഞാല്‍, വിശാലമായ ആ റൂമിന്‍റെ അപ്പുറത്ത് ഹോസ്റ്റല്‍ മതിലാണ്, അതുകൊണ്ട് തന്നെ പുറത്തുള്ളവര്‍ കാണാതിരിക്കാണ്‍ ജനാലകളുടെ plain glass, newspaper ഒട്ടിച്ച് ഭദ്രമാക്കിയിട്ടുണ്ട്.ഈ newspaper ല്‍ ഇടക്കിടക്ക് ഓരോ സുഷിരങ്ങളും ഉണ്ട്. സുഷിരം ഉണ്ടായതല്ല, ഞങ്ങള്‍ള്‍ള്‍ ഇട്ടു കൊടുത്തതാണ്.ഇതിലൂടെയാണ്‍ സിനിമ കാണല്‍.അതായത്, രാത്രി എട്ടുവരെയാണ്‍ ladies hostel ല്‍ permission. അതു കഴിഞ്ഞാല്‍ അകത്തു കയറണം. എട്ടുമണി വരെ ഇണപ്രാവുകളുടെ വിഹാര കേന്ദ്രമാണ്‍ ഈ മുറ്റം, ആര്‍ക്കൊക്കെ ആരൊക്കെ ലൈനാണ്, ഓരോരുത്തരുടെ ജോഡികളുടെ കുറ്റവും കുറവുകളും, മറ്റു പ്രേമകേളികള്‍ ഇതൊക്കെ കാണല്‍ ,തല്‍സമയസംപ്രേഷണം തുടങ്ങിയവ ഒക്കെയായിരുന്നു ഞങ്ങളുടെ duty. എട്ടുമണി അടിച്ചാല്‍ പിന്നെ ആ മുറ്റത്ത് കണ്ണീര്‍പ്പുഴയാണ്, ഗേറ്റിന്‍റെ അപ്പുറത്തും ഇപ്പുറത്തും നിന്നു ഇണപ്രാവുകള്‍ ഗദ്ഗദത്തോടെ  വിടപറയുകയും  സെക്യൂരിറ്റി പല്ലുകടിച്ചുകൊണ്ട് ഇവര്‍ക്കിടയില്‍ നില്‍ക്കുകയും ചെയ്യുന്നുണ്ടാകും. , ചില പാവങ്ങള്‍ അകത്തു കയറാന്‍ മറന്നുപോയിട്ടുണ്ടാകും, അക്കൂട്ടര്‍ ഒന്നു തുറക്കണേ എന്നു സെക്യൂറിറ്റിയുടെ കാലുപിടിച്ചു കരയും. പിന്നീട് യൂണിവേഴ്സിറ്റി ഈ നിയമം എടുത്തു കളഞ്ഞു, ആര്‍ക്കും എപ്പൊ വേണമെങ്കിലും അകത്തു കയറാം എന്നാക്കി, അതോടെ ആ ദ്രുശ്യവിരുന്നു അവസാനിച്ചു.അതിനകം തന്നെ  എല്ലാവര്‍ക്കും റൂം കിട്ടുകയും ചെയ്തു.


                             രണ്ടു വലിയ കെട്ടിടങ്ങളെ ഒരു  passage കൊണ്ടു ബന്ധിപ്പിച്ചതായിരുന്നു ഞങ്ങളുടെ ഹോസ്റ്റല്‍, old block ലുള്ള ഞാന്‍ സിനിമ കാണാന്‍ പോവുക new block ലാണ്, മൊത്തം മൂന്നു  T V ഹാളുണ്ടെങ്കിലും റിമോട്ട് കയ്യിലുള്ള ഭ്രാന്തത്തികളുടെ ഇഷ്ടത്തിനനുസരിച്ച് നമ്മള്‍  T V കാണേണ്ടി  വരുമെന്നതിനാല്‍  ആളുകുറവുള്ള  researchers ന്‍റെ  TV ഹാളാണ്‍ എന്‍റെ കേന്ദ്രം., അവര്‍ ഗവേഷകരാണ്, അവിടെ വന്നു student ആയ ഞാന്‍ TV കാണുന്നത് തെറ്റാണ്‍ എന്നു ഇടക്കിടക്ക് എന്നെ ഓര്‍മിപ്പിക്കുമെന്നൊഴിച്ചാല്‍ വേറെ ശല്യമൊന്നും ഉണ്ടായിരുന്നില്ല.അങ്ങനെ രാത്രി 12 മണിക്ക്  new block ല്‍ നിന്നും പതിനെട്ടാമത്തെ തവണ മണിചിത്രത്താഴ് സിനിമയും കണ്ട് passage ലൂടെ പേടിച്ച് വിറച്ച് നടന്നു വരുകയാണ്, ഇത്രയധികം ജനാലകളും വാതിലുകളും ആ passage ല്‍ പിടിപ്പിച്ച ആശാരിയെ ഞാന്‍ മനസ്സുകൊണ്ട് ശപിച്ചു.

                        പിശാശുക്കള്‍ വാതില്‍ അടച്ച് കുറ്റിയിട്ടിരിക്കുന്നു.ഒരൊറ്റ മുട്ടേ വേണ്ടി വന്നുള്ളൂ, വാതില്‍ തുറക്കപ്പെട്ടു. തുറന്ന ധന്യ എന്നെ കണ്ട് പിച്ചും പേയും പറയാണ്‍ തുടങ്ങിയതും അല്ലിക്ക് ആഭരണമെടുക്കാന്‍ പോകണ്ട എന്നു സുരേഷ്ഗോപി പറയുന്നതുപോലെ മിണ്ടിപ്പോകരുത് എന്നമട്ടില്‍ ഞാന്‍ അവളെ ശൂരതയോടെ നോക്കിയതും ഒരുമിച്ചായിരുന്നു. അതോടെ ധന്യ അടങ്ങി, അവള്‍ ബെഡിലേക്ക് ഒറ്റ ഓട്ടം.സാധാരണ ഞാനിങ്ങനെ രാത്രി വൈകി വരുന്ന ദിവസങ്ങളില്‍ പിച്ചും പേയും പറയുന്ന ധന്യയെ ഞാന്‍ സ്നേഹപൂര്‍വ്വം കൈ പിടിച്ച് ബെഡിലേക്ക് നടത്തിക്കുകയാണു പതിവു, ശോഭനയുടെ ഭ്രാന്തും കണ്ട് പേടിച്ചു വിറച്ചു വരുന്ന എനിക്ക് ധന്യയുടെ പ്രകടനം കൂടി കാണാനുള്ള കരുത്തുണ്ടായിരുന്നില്ലെന്നതാണ്‍ സത്യം.പിറ്റേന്ന് ഞാനുണര്‍ന്നത് വിയര്‍ത്തൊലിച്ചു കൊണ്ടായിരുന്നു.ഒന്നു തിരിഞ്ഞു കിടക്കാമെന്നു വെച്ചപ്പോ തിരിയല്‍ പോയിട്ട് എനിക്കൊന്നിളകാന്‍ കൂടി പറ്റുന്നില്ല.

ഹെന്ത്, ഒറ്റ രാത്രി കൊണ്ട് ഇവരൊക്കെ ഇത്രക്കു വണ്ണം വെച്ചോ, ഇപ്പൊ കാണിച്ചു തരാം

ഞാന്‍ സര്‍വശക്തിയുമെടുത്തു നടത്തിയ ആ ഉന്തില്‍ ധന്യയുടെ എല്ലുകൊണ്ട് എന്‍റെ തന്നെ ദേഹം വേദനിച്ചതൊഴിച്ചാല്‍ പ്രത്യേകിച്ച് പ്രയോജനമൊന്നുമുണ്ടായില്ല.

എന്തായാലും ഉണര്‍ന്നു, ഇനി ഇതിനൊരു തീരുമാനമുണ്ടാക്കിയിട്ടു തന്നെ കാര്യം.

 വല്ലപാടും കഷ്ടപ്പെട്ട് എഴുന്നേറ്റ് നോക്കിയ ഞാന്‍ ഞെട്ടിപ്പോയി, എന്നേക്കാള്‍ പരിതാപകരമായ അവസ്ഥയില്‍ എല്ലുനുറുങ്ങിക്കിടക്കുന്ന രജനിയെയും ധന്യയെയും കൂടാതെ നാലാമതൊരാള്‍ കൂടി ആ കട്ടിലില്‍ പുതച്ചുമൂടി കിടക്കുന്നു.ഞാനുടന്‍ രജനിയെയും ധന്യയെയും എഴുന്നേല്‍പ്പിച്ചു, എന്നെപ്പോലെ  കഷ്ടപ്പെട്ട് എഴുന്നേറ്റ അവരും നാലമത്തെയാളിനെ കണ്ട് ഞെട്ടി,പുതപ്പുമാറ്റി ഉറങ്ങിക്കിടക്കുന്ന ആളെകണ്ട് ഒന്നുകൂടി ഞെട്ടി

അനീഷ

മുകളിലത്തെ നിലയില്‍ സീന കെക്ക് ഒപ്പം (രണ്ടു പേര്‍ മാത്രമുള്ള single room ) വിരാജിക്കുന്ന അനീഷയാണ്‍ ഈ ചതി ചെയ്തിരിക്കുന്നത്.ഇവളെ ശെരിപ്പെടുത്തണം.

"നിന്നെയാണു ശെരിപ്പെടുത്തേണ്ടത്, നീയാണു ലേറ്റായി വന്നത്, നീ വാതില്‍ കുറ്റിയിട്ടില്ല, അല്ലാതെ അവളെങ്ങനെ അകത്തു കയറി"

രണ്ടുമാക്രികളും എന്നെ ആക്രമിക്കാന്‍ തുടങ്ങി.

വാച്ചുകെട്ടി ഉറങ്ങുന്ന ആ മാന്യമഹതി ബുധനാഴ്ചകളില്‍ എട്ടേമുക്കാലിനേ കണ്ണു തുറക്കൂ, അതും സ്വന്തം വാച്ചില്‍ നോക്കി ഉറപ്പു വരുത്തിയ ശേഷം മാത്രം.കാരണം അന്നു ഉപ്മാവായിരിക്കും മെസ്സില്‍. അതിഷ്ടമല്ലാത്ത അനീഷക്കു ഞങ്ങളാരെങ്കിലും കഴിച്ചു വരുന്ന വഴി ചായ എടുത്തു വെക്കണം.ഉണര്‍ന്നുകഴിഞ്ഞാല്‍ അനീഷ രാജകീയമായി ആ തണുത്ത ചായ കുടിക്കും. അങ്ങനെയാണ്‍ പതിവു, ഇന്നെനിക്കു ചായ എടുത്തു വെക്കാനൊന്നും തോന്നിയില്ല.
പക്ഷെ ഞാന്‍ മാത്രമാണ്‍ തെറ്റുകാരി, പാവം അനീഷ എന്തു പിഴച്ചു എന്ന മട്ടില്‍ എന്നെ നിരന്തരം ഭര്‍സിച്ചു കൊണ്ടു നടക്കുന്ന രണ്ടെണ്ണങ്ങള്‍ ചായയും കൊണ്ടു വന്ന് അനീഷയുടെ തലക്കല്‍ ഇരിക്കുകയാണ്, അവള്‍ കണ്ണുതുറക്കാന്‍ വേണ്ടി.

അനീഷ കണ്ണുതുറന്നു,ഞങ്ങള്‍ ചാടി വീണു.

"ചായ ഒക്കെ അവിടെ ഇരിക്കട്ടെ, ആദ്യം നീ പറയ്, നീ എങ്ങനെ ഇവിടെ എത്തി?"


"എന്തൂട്ട്ടീ, ചായ കുടിക്കാന്‍ സമ്മതിക്കാത്തത്",

എന്നൊക്കെ അനീഷ പ്രതിരോധിച്ചെങ്കിലും കഥ പറഞ്ഞതിനു ശേഷമെ ഞങ്ങള്‍ സമ്മതിച്ചുള്ളൂ. കഥ ഇപ്രകാരമായിരുന്നു.
 ഇന്നലെ രാത്രി  അനീഷ പതിനൊന്നു മണിയോടെ ഉറങ്ങാന്‍ കിടന്നു. സീന ചുറ്റാന്‍ പോയി എത്താത്തതു കാരണം റൂം കുറ്റിയിട്ടിരുന്നില്ല. (മാഡം സീന ഹേമയുടെ റൂമില്‍ പഞ്ചായത്തിനു പോയതാണ്. അവിടെച്ചെന്നപ്പോള്‍ മറ്റുള്ളവരുടെ കുറ്റം പറഞ്ഞ് പറഞ്ഞ് അവര്‍ക്ക് പരസപരം സ്നേഹം വര്‍ധിക്കുകയും ശാലിനി അവിടെയില്ലാത്തതിനാല്‍ അന്നവിടെ കിടക്കാന്‍ ഹേമ നിര്‍ബ്ന്ധിക്കുകയും ചെയ്തത്രെ). രാത്രി രണ്ടുമണിക്ക് ഞെട്ടിയുണര്‍ന്ന അനീഷ കണ്ടത് കാറ്റത്തു അടഞ്ഞുതുറക്കുന്ന വാതിലും അതിനപ്പുറത്ത് അടക്കാന്‍ മറന്നുപോയ ഗ്രില്ലുമാണ്(ടെറസ്സിലേക്കുള്ളത്).ഒട്ടും താമസിച്ചില്ല, ഒരു സെക്കന്‍റിനുള്ളില്‍ അനീഷ താഴെയുള്ള ഞങ്ങളുടെ റൂമിന്‍റെ മുന്നിലെത്തി.

" എങ്ങനെ അകത്തുകയറി",

ഞങ്ങള്‍ ഒരുമിച്ചലറി

ഞങ്ങളുടെ അലര്‍ച്ച കണ്ട് അനീഷക്ക് ദേഷ്യം വന്നു.

"ഞാന്‍ വാതില്‍ ചവിട്ടിപ്പൊളിച്ചതൊന്നുമല്ല, ഒറ്റ മുട്ടു മുട്ടിയതും ധന്യ വാതില്‍ തുറന്നു"

" എടീ ഭയങ്കരീ"

രജനി ധന്യയെ നോക്കി മൂക്കത്തു വിരല്‍ വെച്ചു.

" ഭാഗ്യം അനീഷ ആണല്ലാതിരുന്നത്"

ഞാന്‍ ആദരവോടെ അനീഷക്ക് ചായ എടുത്തുകൊടുത്തു.

 

                                പരീക്ഷ കഴിഞ്ഞതിനു ശേഷം ഞങ്ങള്‍ നടത്തിയ photo session  പ്രസിദ്ധമാണ്.ഇനി MLISc ക്ക് അവിടെ കിട്ടുമോന്ന് ഉറപ്പില്ലല്ലോ, അതുകൊണ്ട് യൂണിവേഴ്സിറ്റിയിലെ എല്ലാ കെട്ടിടങ്ങളുടെയും ബോര്‍ഡുകളുടെയും ഫോട്ടോ എടുക്കണമെന്നും അതിലൊക്കെ ഞങ്ങളുടെ തലകള്‍ വേണമെന്നും ഞങ്ങള്‍ക്ക് നിര്‍ബന്ധമായിരുന്നു.അങ്ങനെ ഞങ്ങള്‍ ഒരു photo ക്ക് പോസ് ചെയ്യുകയാണ്. University of Calicut എന്ന ബോറ്ഡിന്‍റെ താഴെ നിന്നാണ്‍ ഫോട്ടോ എടുക്കുന്നത്.ആ ബോര്‍ഡും പശ്ചാത്തലത്തില്‍ അങ്ങകലെയുള്ള സെമിനാര്‍ കോംപ്ലക്സും ഉദിച്ചുയരുന്ന സൂര്യനും പിന്നെ ഞങ്ങളും വേണം. ഇതാണ്‍ കണ്ടീഷന്‍. ഞങ്ങള്‍ മാറി മാറി എത്ര ശ്രമിച്ചിട്ടും എല്ലാം കൂടി കിട്ടുന്നില്ല. അവസാനം ഞങ്ങള്‍ വഴിയെ പോകുന്ന ഒരു ചേട്ടനെ അഭയം പ്രാപിച്ചു, എല്ലാം പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു.

ചേട്ടന്‍ ഇത്രേയുള്ളൂ, എന്നു പറഞ്ഞുകൊണ്ട് പുഷ്പം പോലെ ഫോട്ടോ എടുത്തു തന്നു.

" ഭയങ്കര ചേട്ടന്‍ട്ടാ, എത്ര പെട്ടെന്നാ ഫോട്ടോ എടുത്തത്"
എല്ലാരും ചേട്ടനെ പ്രശംസിച്ചു.  

കുറച്ചു ഫിലിം റൂമില്‍ നിന്നും photo എടുക്കാന്‍ വേണ്ടി ഞങ്ങള്‍ എടുത്തു വെച്ചിരുന്നു.രജനി ഹിന്ദിയില്‍ research ചെയ്യുന്ന രണ്ടു ചേച്ചിമാരുടെ കയ്യില്‍ നിന്നും പച്ചപട്ടുപാവാടയും ചുവപ്പു ദാവണിയും മഞ്ഞ സാരിയും മോഡേണ്‍ ലുക്കിനു വേണ്ടി സജീന,  ഒരു ജേണലിസം ചേച്ചിയുടെ ജീന്‍സുപാന്‍റും  കടം വാങ്ങിക്കൊണ്ടു വന്നിട്ടുണ്ട്. ഇതേ costume ഓരോ  photo എടുത്തുകഴിയുമ്പോഴും ഓരോരുത്തരും മാറി മാറിയിടും. 

കണ്ടാ ഞെട്ടണം , സിനിമാ നടിമാരാണെന്നു കരുതണം 

എന്ന ഉദ്ദേശത്തില്‍ ഹെവി മേക്കപ്പും  ( ഹെവി മേക്കപ്പ് എന്നു വെച്ചാല്‍ പൌഡെര്‍ അഞ്ചിഞ്ചു കനത്തില്‍, പിന്നെ ലിപ്സ്റ്റിക്കിന്‍റെ കുറവു ഞങ്ങള്‍ ചുവന്ന പേനകൊണ്ട് പരിഹരിച്ചു) ഇട്ടോണ്ടാണു ഓരോ ഫോട്ടോയും എടുക്കുന്നത്. അടുത്ത വര്‍ഷം MLIScക്ക് ജോയിന്‍ ചെയ്തപ്പോളാണ്‍ ഞങ്ങള്‍ക്കീ ഫോട്ടോസ് കാണാനുള്ള യോഗമുണ്ടായത്.മഞ്ഞ ബള്‍ബിന്‍റെ വെളിച്ചത്തില്‍ രാത്രി എടുത്ത ആ ഫോട്ടോസ്കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് ഓര്‍മ്മ വന്നത്, വല്ല ഹോട്ടലും റെയിഡ് ചെയ്തു പിടിക്കുമ്പോള്‍ എടുക്കുന്ന ഫോട്ടൊകളാണ്..ചേട്ടനെടുത്ത ഫോട്ടോയിലാണെങ്കില്‍ ഉദയസൂര്യനും മറ്റെല്ലാവരും ഉണ്ടായിരുന്നു, ഞങ്ങളൊഴികെ.