Tuesday, October 14, 2014

പശു

              എല്ലാവര്‍ക്കും ജനിച്ചു വളര്‍ന്ന നാടും  കുട്ടിക്കാലവും  മനോഹരമാണ്. എനിക്കും അങ്ങനെതന്നെ. ഹിന്ദുക്കളും മുസ്ലിങ്ങളും  ഇടകലര്‍ന്നു ജീവിക്കുന്ന  ഒരു അന്തരീക്ഷം.ക്രിസ്ത്യാനികള്‍ഇലലായിരുന്നു.ഞാന്‍ അന്ചാം ക്ളാസ്സില്‍  പഠിക്കുമ്പോള്‍ ഇടുക്കിയില്‍ നിന്നും അമ്മച്ചിയും കുടുംബവും താമസിക്കാനെത്തി . അതോടെ ആ  കുറവും തീര്‍ന്നു. ഓണത്തിനും വിഷുവിനുമൊക്കെ അയല്‍പക്കത്തെ അമ്മൂട്ടി അമ്മയും ഭാരതിയമ്മയും പായസവും ഓലനും കാളനുമൊക്കെ കൊണ്ടുതരും, അതിനു വേണ്ടി ഞങ്ങള്‍ കുട്ടികള്‍ കാത്തിരിക്കുമായിരുന്നു. പകരം ഇരുപത്തേഴാം രാവിനും പെരുന്നാളിനുമൊക്കെ പലഹാരങ്ങളും ഇറച്ചിക്കറിയും ഉമ്മ അവര്‍ക്കും എത്തിക്കും.ഞങ്ങളുടെ സമ്മര്‍ദപ്രകാരം ഉമ്മ പായസവും  മകന്‍ കുട്ടന്‍റെ ആവശ്യപ്രകാരം ഭാരതിയമ്മ ഇറച്ചിക്കറിയും ഉണ്ടാക്കാന്‍ വര്‍ഷങ്ങള്‍ നീണ്ട യത്നം തന്നെ നടത്തിയെങ്കിലും മുനഫര്‍ സിനിമപാട്ട്  പാടുന്നതു പോലെയായിപ്പോയി അത് ( കൂടെപ്പഠിച്ച അവന്‍ ഏതു സിനിമപാട്ടും മാപ്പിളപ്പാടായേ പാടൂ) .

                            സ്ഥലത്തെ പ്രധാനദിവ്യന്‍ എന്നു പറയുന്നതുപോലെ ആ നാട്ടിലെ 
ഏക പീടിക ഞങ്ങളുടേതായിരുന്നു.ഉപ്പ ലീഗ് കുടുംബത്തില്‍ നിന്നുംപൊങ്ങി
വന്ന ഒരു രക്തനക്ഷത്രമൊക്കെ ആണെങ്കിലും നല്ല മതവിശ്വാസി കൂടിയായതിനാല്‍  അന്‍ചുനേരവും പള്ളിയിലേക്കോടും,ഈ സമയത്തും പിന്നെ ഭക്ഷണസമയത്തും ( അതൊരു തപസ്സാണ്, ആ സമയത്ത് ആന കുത്തിയാലും ഉപ്പ ഇളകില്ല, ഏതെങ്കിലും നിര്‍ഭാഗ്യവാന്‍മാര്‍ അന്നേരം
 കടയില്‍ വന്നാല്‍ അവരെയെല്ലാം ഉപ്പ ആട്ടിപ്പായിക്കും, കിത്താബിലെഴുതിയിട്ടുണ്ട്,  ഭക്ഷണം കഴിക്കുമ്പൊ എഴുന്നേല്‍ക്കരുതെന്ന് പറഞ്ഞ്) കുന്നംകുളത്ത് സാധനമെടുക്കാന്‍ പോകുംമ്പോഴുമെല്ലാം കടപരിപാലനം ഞങ്ങളുടെ ഉത്തരവാദിത്തമായിരുന്നു. ആദ്യം കടയില്‍ ഈ സമയത്തൊക്കെ നിന്നിരുന്നത് ഉമ്മയെക്കൂടാതെ മൂത്ത സഹോദരിയായിരുന്നു, അവള്‍ സ്വല്‍പം വലുതായപ്പൊ ആ ബാറ്റണ്‍ അടുത്താള്‍ക്ക് കൈമാറി,അവള്‍ വലുതായപ്പൊ  മൂന്നാമത്തെ ആള്‍ക്കും 
അവസാനം എന്‍റെ കയ്യിലും കിട്ടി.പിന്നെ ആ ബാറ്റണ്‍ കട പൊളിയുന്നതുവരെ 
എന്‍റെ കയ്യിലിരുന്നു.ആ ദേഷ്യം ഞാനവിടത്തെ മിഠായിപ്പാത്രങ്ങളോടും 
പഴക്കുലകളോടും തീര്‍ത്ത കാരണം പെന്സിലുപോലിരുന്ന ഞാന്‍ കട 
പൊളിയുമ്പോഴേക്കും ഭൂമിഗോളം പോലെയായി.അവസാനത്തെ 
കുട്ടിയായാലുള്ള അവശതകള്‍ ഏറെയാണ്.മൂത്തവരുടെ ലൊട്ടുലൊടുക്കു 
സാധനങ്ങള്‍ പരമ്പരയായി നമുക്കു കൈമാറ്റം ചെയ്യപ്പെടും.ഒന്നും 
സ്വന്തമായുണ്ടാവില്ല, പിന്നെ എത്ര വലുതായാലും വീട്ടുകാരിങ്ങനേ പറയൂ
അവളു കുട്ടിയല്ലെ, എന്നിട്ടു 5 kg അരി തലയില്‍ വെച്ചു തരും, പൊടിപ്പിച്ചു
കൊണ്ടുവരാന്‍.മാനം കപ്പലു കേറുകയല്ലെ, ആരോട് പറയാന്‍. ഇങ്ങനേ 5 kg 
അരി തലയിലും വെച്ചു പോവുമ്പോഴാണ്, ക്ളാസ്സ് റ്റീച്ചറായ ബാബുമാഷെ 
കാണുക,അപ്പോള്‍ ഞാന്‍  ഇന്നസെന്‍റ്‌ ഗോഡ്ഫാദറില്‍  N.N. പിള്ളയെ
കാണുമ്പോള്‍ നോക്കുന്നതുപോലെ ഇയാളാരാ എന്ന മട്ടില്‍ ചാക്കും
തലയില്‍വെച്ച് ഒറ്റ പോക്കാണ്.

                        രണ്ടാം ക്ളാസ്സിലെ അരക്കൊല്ലപ്പരീക്ഷ കഴിഞ്ഞപ്പൊഴാണ്,
സാക്ഷരതായജ്ഞം എന്നപേരില്‍ ഞങ്ങളുടെ നാട്ടില്‍  സാക്ഷരത പ്രവര്‍ത്തനങ്ങള്‍ അലയടിക്കുന്നത്.സ്‌കൂളിന്‍റെ പടി കണ്ടിട്ടില്ലാത്ത
എന്‍റെ ഉമ്മക്കും സാക്ഷരതക്ളാസ്സിനു പോണമെന്നാഗ്രഹമുണ്ടായെങ്കിലും 
ഉമ്മയുടെ പ്രൌഡിയും ഗാംഭീര്യവും അതിനനുവദിച്ചില്ല. അതു മണത്തറിഞ്ഞ
 ഗഫൂര്‍ സാക്ഷരതബുക്ക് വീട്ടിലെത്തിച്ചു. പ്രൌഡിയും ഗാംഭീര്യവും കാരണം
സ്വന്തം പേരു പോലും മാറ്റിയ ആളാണ്‍ എന്‍റെ ഉമ്മ.ഉമ്മയെ കല്യാണം കഴിച്ചു 
കൊണ്ടു വന്നപ്പോള്‍ പരിചയപ്പെടാന്‍ വന്ന നാട്ടുകാരോട് ഉണ്ണീമ എന്ന പേര്‍ 
ഇഷ്ടമില്ലാത്തതു കാരണം ഉമ്മ വേറൊരു പേരു കെട്ടിയുണ്ടാക്കി പറഞ്ഞു കൊടുത്തു , മാളു(എത്ര പൊട്ട പേര്), അതോട് കൂടി ഉണ്ണീമ എന്ന പേര്‍ 
കാലയവനികക്കുള്ളില്‍ മറഞ്ഞു. പകരം മാളാത്തയും മാളുവും മാളുവുമ്മയു മൊക്കെയായി അതുമാറി.ബുക്ക് കിട്ടിയെങ്കിലും വീട്ടിലാരും ഉമ്മയെ പഠിപ്പിക്കാന്‍ മിനക്കെട്ടില്ല, അതുകൊണ്ട് ധീരതയോടെ ഞാനാ ദൌത്യം
ഏറ്റെടുത്തു.ഉമ്മ രാത്രി എട്ട് മണിയായാലേ പഠിക്കാന്‍ വരൂ, അപ്പൊഴേക്കും 
എനിക്കുറക്കം വരാന്‍ തുടങ്ങുമെങ്കിലും പഠിപ്പിക്കാനുള്ള വ്യഗ്രതമൂലം ഞാന്‍
പിടിച്ചുനില്‍ക്കും.പഠിപ്പിക്കല്‍ രാത്രി ഒമ്പതര വരെയെ ഉണ്ടാവൂ. ക്ലൈമക്സില്‍ നായകന്‍ മരിച്ചു വീഴുന്ന ദുഃഖസിനിമ പോലെ ഞാനപ്പോഴേക്കും വീണുറങ്ങിപ്പോകും.ഒരു കൊല്ലം  കൊണ്ട് ബുക്ക് മുഴുവന്‍ പഠിപ്പിച്ചു തീര്‍ന്നു.അപ്പോഴേക്കും ഞാന്‍ മൂന്നാം ക്ളാസ്സിലെത്തിയിരുന്നു.എന്നാപിന്നെ കുറച്ചു കണക്കു കൂടി പഠിപ്പിക്കാം എന്നു ഞാന്‍ ഉറച്ചു.അങ്ങനെ 20+10 ഇട്ടുകൊടുത്തു. ഉമ്മ പുഷ്പം പോലെ 30 എന്നെഴുതി.  ഞാന്‍ 20-10  എന്നെഴുതി, ദാ വന്നു ഉത്തരം 10. കുറച്ചു കൂടെ കടുപ്പത്തില്‍ ഇട്ടു കൊടുക്കാം, ഞാന്‍ പോയി സ്വന്തം ബുക്കെടുത്ത് 20-15 എന്ന റ്റീച്ചര്‍ തന്ന ഹോംവര്‍ക്ക് കൊടുത്തു, എന്നോടാ കളി, ശേഷം ഞാന്‍ ടീച്ചര്‍ പഠിപ്പിച്ച് പ്രകാരം ഒന്നു കടമെടുത്ത് കയ്യിലെ വിരലൊക്കെ എണ്ണി ചെയ്യാന്‍ തുടങ്ങി. ഇതിനിടക്ക് ഞാന്‍ ഉമ്മയുടെ സ്ളേറ്റിലേക്കൊന്നു പാളി നോക്കി, അതാ കിടക്കുന്നു പുല്ലു പോലെ അവിടെ ഉത്തരം 5. ഞാന്‍ തോറ്റു, ആയുധം വെച്ചു കീഴടങ്ങി, കണക്കു പഠിത്തം അതൊടെ അവസാനിച്ചു. കാരണം കടയിലിരുന്നു പുഷ്പംപോലെ മനക്കണക്കു കൂട്ടി പഠിച്ച ഉമ്മയെ കടമെടുത്ത് കുറക്കാന്‍ പഠിപ്പിക്കലൊക്കെ അസാധ്യമായിരുന്നു.അതുകൊണ്ട് പഠനം അവസാനിപ്പിക്കാന്‍ ധരണയായി.അവസാനമായി ഒപ്പിടാന്‍ പഠിക്കാം എന്നു ഉമ്മ പറഞ്ഞു. അതുവരെ ഉമ്മ thumb impression ആണിട്ടിരുന്നത്. ഞാന്‍ ഉമ്മക്ക് ഇ 
എന്ന അക്ഷരംപോലത്തെ ഒപ്പ് പഠിപ്പിച്ചു(എന്താണാവോ എനിക്കന്നങ്ങനെ 
തൊന്നിയത്, നാലാം ക്ളാസ്സിലാണല്ലോ English പഠിച്ചു തുടങ്ങുന്നത്, അതായിരിക്കാം മലയാള ഭാഷയില്‍ ഒപ്പിട്ടത്.). ആരും അതിലൊന്നും ഇടപെടാത്തതു കാരണം ആധാരങ്ങളടക്കം എല്ലാ രേഖകളിലും ഉമ്മ ഇ എന്ന ഒപ്പ് അഭിമാനപുരസ്കരം ഇട്ടുകൊടുത്തു.പരമേശ്വരന്‍ നായരുടെ കര്‍ശന നിര്‍ദേശപ്രകാരം അന്നുമുതല്‍ പേപ്പര്‍ വായന ശീലമാക്കിയതിനാല്‍ ആ അക്ഷരങള്‍ ഉമ്മ ഒരിക്കലും മറന്നില്ല.അക്കാലത്ത് ഏകദേശം50-60 വയസ്സുകാരനും മിതഭാഷിയും ഷര്‍ട്ട് ഒരിക്കലും ഇട്ടു കണ്ടിട്ടില്ലാത്തതുമായ  എന്‍റെ ആരാധനപുരുഷനായിരുന്നു പരമേശ്വരന്‍ നായര്‍.  പീടികയില്‍ കോണ്‍ഗ്രസ്സുകാരും മാര്‍കിസ്റ്റുകാരുമായുള്ള തല്ലില്‍  ന്യായമായ അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ട് പരമേശ്വരന്‍ നായര്‍ തന്‍റെ 
വ്യക്തിപ്രഭ കാത്തുസൂക്ഷിച്ചു.ഞങ്ങള്‍ കുട്ടികളുടെയെല്ലാം തലമുടി     
വെട്ടിയിരുന്ന പരമേശ്വരന്‍ നായര്‍ മതപ്രസംഗം സ്ഥിരമായി കേള്‍ക്കാന്‍ വരും, സത്യത്തില്‍ വയളും കേള്‍ക്കാനെന്ന പേരില്‍ പള്ളിമുറ്റത്ത്ഒരു പുല്‍പായയും മറ്റുറക്കസാമഗ്രികളുമായെത്തി ഉസ്‌താദ് വായ തുറക്കുമ്പോഴേക്കും കൂര്‍ക്കം വലിച്ചുറങ്ങുന്ന ഞങ്ങളേക്കാള്‍ നല്ല ശ്രോതാവായിരുന്നു പരമേശ്വരന്‍ നായര്‍.വീട്ടിലെ ജനല്‍ച്ചില്‍ അബദ്ധത്തില്‍ പൊട്ടിയതിനു ഭാര്യ ആക്ഷേപിച്ചതു കാരണം  (എന്ന്‌ ജന്സംസാരം)ആത്മഹത്യ ചെയ്യുകയാണുണ്ടയത്. ആ അഭിമാനിക്ക് സഹിക്കാവുന്നതിലപ്പുറമായിര്ക്കാം കുടുംബത്തില്‍ നിന്നേറ്റ അപമാനം.

                    ആയിടക്കാണ്‍ ഞങ്ങളുടെ പശു പ്രസവിച്ചത്.ഉമ്മയുടെ 
അസാന്നിധ്യത്തില്‍ നടന്ന ആ സംഭവത്തിന്‍റെ കാര്‍മികര്‍ ഉപ്പയും ഞാനും 
സാബിറയും ആയിരുന്നു( ഉമ്മ വടക്കാന്‍ചേരിയിലുള്ള സ്വന്തം വീട്ടില്‍ 
പോയതാണ്.ആണ്ടിലൊരിക്കല്‍ മാത്രം നടക്കുന്ന കാര്യം. അന്നു തന്നെ
പശുവിനു പ്രസവിക്കാനും തോന്നി.).പശു പ്രസവിച്ചു കഴിഞ്ഞാല്‍ മറുപിള്ള 
പുറത്തു വരും, നാടന്‍ ഭാഷയില്‍ ചവര്‍ എന്നാണ്‍ പറയുക.പശു ഉടന്‍ 
തിരിഞ്ഞ് ചവര്‍ തിന്നുമെന്നും അങ്ങനെ തിന്നാല്‍ പാല്‍ കുറയുമെന്നാണ്‍ 
വിശ്വാസം (ഈ ലോകത്ത് ഏതെങ്കിലും പശു അങ്ങനെ തിന്നിട്ടുണ്ടോ ആവോ), 
അതിനുള്ള ഇട നമ്മള്‍ വരുത്തരുത്.ചവര്‍ ചാടിപ്പിടിച്ച് ഏതെങ്കിലും 
പാലമരത്തിലോ എരുക്ക് മരത്തിലോ തൂക്കണം. അങ്ങനെ 
ചാടിപ്പിടിക്കാനായി ഞാനും സാബിറയും ഉപ്പയും പശുവെ 
ഉറ്റുനോക്കിക്കോണ്ട് നില്‍പാണ്.ചവര്‍ വീണു, മമ്മൂട്ടിയെപ്പോലെ ഉപ്പ
ചാടിവീണ്‍ ചവര്‍ കൈക്കലാക്കി. അങ്ങനെ ചവര്‍ പാലമരത്തില്‍ തൂക്കാന്‍ 
വേണ്ടി ഉപ്പ യാത്രയായി. അക്കാലത്തൊന്നും ഞങ്ങളുടെ സമീപത്തുള്ള 
ക്ഷേത്രവളപ്പ് മതില്‍ കെട്ടിത്തിരിച്ചിരുന്നില്ല, എല്ലാ മതസ്ഥരും  ക്ഷേത്രവളപ്പിലൂടെ നടക്കുമായിരുന്നു. ക്ഷേത്രവളപ്പില്‍ കൂടാതെ ക്ഷേത്രത്തിന്‍റെ ഉള്ളിലും പാലമരമുണ്ട്.( ആ അമ്പലത്തില്‍ മാത്രമേ ഞാനങ്ങനെ കണ്ടിട്ടുള്ളൂ, അതെങ്ങനേ എനിക്കറിയാമെന്നു ചോദിച്ചാല്‍ ഞാന്‍ കൂട്ടുകാരുടെ കൂടെ ഇഷ്ടം പോലെ അമ്പലത്തില്‍ കയറിയിട്ടുണ്ട്.). സാധാരണ ഉമ്മ ചവര്‍ തൂക്കാറുള്ള പാലമരവും എരുക്കുമരവും എത്തണമെങ്കില്‍  കുറേ നടക്കണം.അത്രയൊന്നും നടക്കാന്‍ അധ്വാനിയായ ഉപ്പ മിനക്കെട്ടില്ല, ക്ഷേത്രവളപ്പിലെ പാലയില്‍ എന്‍റെ സ്വന്തം ഉപ്പ ചവര്‍ തൂക്കി.ആ പാലയില്‍ എന്നും വിളക്കൊന്നും കത്തിക്കില്ലെങ്കിലും പൂരത്തിന്‍റെ സമയത്ത് കത്തിക്കാറുണ്ട്. ഈ സംഭവതിനു ഒരു ദ്റുക്സാക്ഷിയുണ്ടായി, eye witness, അമ്മൂട്ടിഅമ്മ. പിറ്റേദിവസം മിസൈല്‍ കണക്ക് അമ്മൂട്ടിഅമ്മ ഉമ്മയെകാണാന്‍ വീട്ടിലേക്ക് പാഞ്ഞു വന്നു, സിദ്ധി എന്താണ്‍ ചെയ്തത്, ഞാനെന്‍റെ കണ്ണുകൊണ്ടു കണ്ടതാ, എന്നും പറഞ്ഞ് അമ്മൂട്ടിഅമ്മ ഉറഞ്ഞ്തുള്ളി, ഉമ്മ കഥ കേട്ട് ഞെട്ടിപ്പോയി, ഇനി എന്തു ചെയ്യും, ഉമ്മ നിസ്സഹായയായി, അമ്മൂട്ടിഅമ്മ താനത്‌ ആരും കാണാതെ എടുത്തുകളഞെന്നും പറഞ്ഞ് ഉമ്മയെ ആശ്വസിപ്പിച്ചു, ശേഷം പരിഹാരകര്‍മ്മം ചെയ്യാനുള്ള പൈസയുമായി ആ സാത്വിക യാത്രയായി.ഇന്നാണെങ്കില്‍ ഒരു നാടു കത്തുമായിരുന്നു അതിന്‍റെ പേരില്‍.

Thursday, March 13, 2014

ഡ്രൈവിംഗ് ടെസ്റ്റ്

                   റാലി സൈക്കിള്‍ ഓടിക്കാന്‍ അറിയാത്തതിലുള്ള ഉപ്പയുടെ നിരന്തരമായ പരിഹാസം ചെറുപ്പം മുതല്‍ കേള്‍ക്കുന്നതുകൊണ്ടോ എന്തോ ഡ്രൈവിങ് അറിയുന്നവരോട് എനിക്ക് ആരാധനയായിരുന്നു. ഒരീച്ച പോലും പോകാത്ത
ഞങ്ങളുടെ നാട്ടിലെ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ അവിടത്തെ ഏക ബസായ MR Service ഡ്രൈവര്‍ സുര പറത്തും, അതും നോക്കിക്കൊണ്ട് നിര്‍നിമ്മേഷയായി ഞാന്‍
ഡ്രൈവറുടെ സീറ്റിനു പിറകില്‍ തൂങ്ങി നില്ക്കും.(Students ഇരിക്കരുത് എന്ന
അലിഖിത നിയമവും പാലിച്ച്). ഞങ്ങളുടെ നാട്ടിലെ
ഡ്രൈവര്‍മാരെല്ലാം സാധുക്കളും പാവങ്ങളുമായിരുന്നു.ആ തൂങ്ങി നില്പ്പിനിടയില്‍ എനിക്ക് പല സംശയങ്ങളും വരും.ചില ഇടുക്കു വഴികളിലൂടെ ബസ്സ് ഒരിക്കലും പോകില്ലെന്നുറപ്പിക്കും, പക്ഷെ ബസ് easy ആയി കേറിപ്പോകും, ഈ സമയങ്ങളിലെല്ലാം ഞാന്‍ സുരയെ അഭിമാനപുരസ്കരം നോക്കും. എന്‍റെ ഈ കാഴ്ചപ്രശ്നം പോലെ തന്നെ ഉള്ള മറ്റൊരു പ്രശ്നമായിരുന്നു, Left Rightപ്രശ്നം. ചോറുണ്ണുന്ന കയ്യേത് എന്ന് ചിന്തിച്ചാലല്ലാതെ എനിക്ക് റൈറ്റൊ ലെഫ്‌റ്റോ പറയാന്‍ കഴിയില്ല. ഇങ്ങനെ ചിന്തിക്കുന്ന സന്ദര്‍ഭങ്ങളിലൊക്കെ ഞാന്‍ ചെറുപ്പത്തില്‍ ഈ technique പഠിപ്പിച്ചു തന്ന ജാനകി റ്റീച്ചറെ പ്രാകും.ഈ പ്രശ്നം കാരണം ആരെങ്കിലും വഴിചോദിച്ചാല്‍ ഞാന്‍ തെറ്റിച്ചേ പറഞ്ഞുകൊടുക്കൂ, ഓട്ടോയിലൊക്കെ പോകുമ്പോള്‍ ഞാന്‍ സ്റ്റൈലില്‍ ഓട്ടോക്കാരനോട് ആജ്ഞാപിക്കും, ഇനി റൈറ്റിലേക്ക് പോട്ടെ എന്നൊക്കെ(ലെഫ്റ്റിലേക്ക് പോട്ടെ എന്നാണ്‍ സാരാംശം) അപ്പോള്‍ അയാളെന്നെ ഒരു നോട്ടം നോക്കാനുണ്ട്, ഇതേത് വട്ടത്തിയാണ്‍ എന്ന മട്ടില്‍.

     അങ്ങനെ ജോലി കിട്ടിയ സമയം. എല്ലാ അല്ലലും അലട്ടലും തീര്‍ന്നിരിക്കുന്നു, പോരാത്തതിനു പഠിക്കുക എന്ന മാരണവും ചെയ്യേണ്ടതില്ല, ഡ്രൈവിംഗ് പഠിക്കുക തന്നെ, ഞാന്‍ തനൂജമാഠത്തെയും കൂട്ടി പഠിക്കാന്‍ പുറപ്പെട്ടു.ദക്ഷിണയും വെച്ച് ഞാന്‍ ബിനുസാറിന്‍റെ കീഴില്‍ പഠനം തുടങ്ങി.ക്ഷമാശീലനായ പാവം പിടിച്ച മനുഷ്യന്‍.ആദ്യമൊക്കെ സാര്‍ ക്ടാവേ Right ഒടിക്കൂ എന്നു പറഞ്ഞാല്‍ ഞാന്‍ ചോറുണ്ണുന്നതു ഏതുകൈ എന്നു ചിന്തിക്കാന്‍ തുടങ്ങും.അപ്പോഴേക്കും സമയം തീര്‍ന്നു കാണും.പിന്നെ പിന്നെ സര്‍ Right ഒടിക്കു എന്നു ഗര്‍ജിക്കാന്‍ തുടങ്ങി.ഗര്‍ജനം കാരണം ഏതുകൈ എന്നു ഏകാഗ്രതയോടെ ചിന്തിക്കാന്‍ പറ്റില്ല.അപ്പൊ ഞാന്‍ ഏതെങ്കിലുമൊക്കെ ഒടിച്ചുകൊടുക്കും, എന്നെ പഠിപ്പിക്കാന്‍ തുടങ്ങിയതോടെ സര്‍ ദുര്‍വാസാവായി മാറി.പിന്നെ കാറില്‍ സ്റ്റിയരിംഗ് ഒഴിച്ച് എല്ലാം double ആയ കാരണം അപകടങ്ങളൊന്നും ഉണ്ടായില്ല.തിയറിയില്‍ എന്നെ കടത്തി വെട്ടാന്‍ആരുമുണ്ടായിരുന്നില്ല.ക്ലച്ച് അമര്‍ത്തിയേ ഗിയര്‍ മാറാവൂ എന്നൊക്കെ ഏതൊറക്കത്തില്‍ ചോദിച്ചാലും ഞാന്‍ പറയുമെങ്കിലും പ്രാക്റ്റിക്കലില്‍ ഞാനൊരു പരാജയമായിരുന്നു. H എത്തിയപ്പോഴേക്കും എന്നെ ചീത്ത പറഞ്ഞ് സാറും കേട്ട് കേട്ട് ഞാനും തളര്‍ന്നു.അങ്ങനെ ഒരു ദിവസം എന്‍റെ പ്രകടനം കണ്ട് സാറിന്‍റെ സമനില തന്നെ തെറ്റി, ഹെന്ത് ചണ്‍ഠീഖടും കൂത്താട്ടുകുളത്തും പോയി വന്ന ഞാന്‍, ആ എന്നെയാണ്, ഞാന്‍ ഉടന്‍ എന്‍റെ സഹോദരി സാബിറയെ phone വിളിച്ചു(അവളുടെ കണ്ണില്‍ ലോകത്തേറ്റവും ബുദ്ധിയുള്ളവളും കഴിവുള്ളവളും  ഞാനാണ്). വിവരങ്ങളൊക്കെ കേട്ട് അവള്‍ ഞെട്ടിപ്പോയി, ഒന്നുനും കൊള്ളാത്ത കാര്‍ എനിക്ക്കോടിക്കനറിയില്ല, ഞാന്‍ ഒരു ബിനുസാറിന്‍റെ ചീത്തയും കേട്ടിരിപ്പാണെന്ന്.അവള്‍ കലി തുള്ളി, ആരാണ്‍ ഈ ബിനുസാര്‍, അയാള്‍ പോയി പണി നോക്കട്ടെ, ഇത്രയൊക്കെ പരീക്ഷ ജയിച്ചില്ലേ, ഇനി ഇപ്പൊ ഒരു മണ്ടക്കാര്‍ ഓടിക്കനറിയില്ലെങ്കില്‍ ഒരു കുന്തവുമില്ല.ആഹ്ഹാ.ഞാന്‍ സമാധാനത്തോടെ phone വെച്ചു.പക്ഷെ അടുത്ത ദിവസമായപ്പോഴേക്കും എന്‍റെ മനസ്സു മാറി. വീണ്ടും ക്ലാസിനു പോയിത്തുടങ്ങി. ഒരുവിധം ഞാന്‍ H പഠിച്ചെടുത്തു.എന്‍റെ കഴിവില്‍ നല്ല വിശ്വാസമുള്ളതു കൊണ്ട് സ്റ്റിയറിംഗ് ഒരിക്കലും സാര്‍ എനിക്കൊറ്റക്കു തന്നിരുന്നില്ല.

                     അങ്ങനെ മര്‍മ്മപ്രധാനമായ ആ ദിവസം വന്നെത്തി, ഡ്രൈവിംഗ് ടെസ്റ്റ്.ബീവറേജസ്സിലെ ക്യൂ പോലെ ഏതാണ്ട് ഐക്യത്തോടെയും പരസ്പരസ്നേഹത്തോടെയും നില്‍ക്കുന്ന മറ്റൊരു സ്ഥലമാണ്‍ ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന സ്ഥലവും.ഓരോരുത്തര്‍ H എടുക്കുന്നത് പെരുമ്പറ കൊട്ടുന്ന ഹ്രുദയത്തോടെയാണ്‍ നമ്മള്‍നോക്കി നില്ക്കുക.അവസാനം എന്‍റെ സമയം എത്തി.ആളുകളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ഞാന്‍ H എടുത്തുകൊണ്ടിരിക്കുകയാണ്.ഇടക്ക് സാറിന്‍റെ മുഖം കണ്ണാടിയില്‍കൂടി കാണാം.ഞാനെന്തൊക്കെയാണാവോ കാട്ടികൂട്ടാന്‍ പോകുന്നത് എന്നോര്‍ത്തു ഞെട്ടിക്കൊണ്ട് സാര്‍ ഭൂമിയിലേക്കും നോക്ക്ക്കി നിപ്പാണ്.കൂടെ തനൂജ മാഠവും.കമ്പികളൊന്നും തട്ടി മറിച്ചിടാതെ വിജയകരമായി ഞാന്‍ അവസാനലാപ്പെത്തി.സ്വല്‍പ്പം ചെരിഞ്ഞാണ്‍ എന്‍റെ വണ്ടി നിക്കുന്നത്, ഇനി ഒരുവട്ടം പിന്നിലേക്ക് കൂടി വണ്ടി എടുത്ത് തുടങ്ങിയിടത്തു തന്നെ എത്തിച്ചാല്‍ H പൂര്‍ത്തിയായി.ഞാന്‍ കണ്ണാടിയിലൂടെ വണ്ടി ഓഫ്ഫാകാതെ സാറിനെ നോക്കി, സാര്‍ ആശ്വാസത്തോടെ സ്വല്പം ലെഫ്റ്റ് ഒടിക്കണം എന്നു vehicle Inspector കാണാതെ എന്നോട് ആംഗ്യം കാണിച്ചു(വണ്ടി സ്റ്റഡി അക്കാന്‍ വേണ്ടി).ഒട്ടും താമസിച്ചില്ല,സ്വല്പം റൈറ്റ് ഒടിച്ചുകൊണ്ട് പോരേ എന്ന മട്ടില്‍ സാറിനെ നോക്കിയതും സാര്‍ പഴയ ദുര്‍വാസാവായി മാറി.അങ്ങനെ ഒന്നുകൂടി ചെരിഞ്ഞ് കമ്പി മുട്ടി മുട്ടിയില്ല എന്ന മട്ടില്‍ ഞാന്‍ പൂര്‍ത്തിയാക്കി. എല്ലാവരും ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു.

                          റോഡിനു യോഗ്യത നേടിയ ഞാനും തനൂജമാഠവും സാറിന്‍റെ മറ്റു രണ്ടു studentsനു ഒപ്പം കാറില്‍ കയറി ഇരുന്നു.Vehicle Inspector വന്നെത്തി.ആദ്യം ഓടിച്ചത് 18 വയസ്സു മാത്രം പ്രായമായ എന്നല്‍ നല്ലവണ്ണം ഓടിക്കാനറിയുന്ന ഒരു കുട്ടിയെക്കൊണ്ടായിരുന്നു.അതിന്‍റെ പ്റായക്കുറവു നിമിത്തം Vehicle Inspector ന്‍റെ ഞെട്ടിക്കലില്‍ അതു കുറച്ച് ഞെട്ടിയതൊഴിച്ചാല്‍ വളരെ നന്നായി തന്നെ റോഡ് പൂര്‍ത്തിയാക്കി.പിന്നെ തനൂജ മാഠമായിരുന്നു. മാഠവും അസ്സലായിതന്നെ റോഡ് ചെയ്തു.അടുത്തത് എന്‍റെ ഊഴമാണ്.ഇയാള്‍ ഞെട്ടിച്ചാലൊന്നും ഞാന്‍ ഞെട്ടാന്‍ പോകുന്നില്ല എന്നു മനസ്സിലുറപ്പിച്ചുകൊണ്ട് ഞാന്‍ ഡ്രൈവിംഗ് സീറ്റിലിരുന്നു(ടെസ്റ്റ് കഴിഞ്ഞപ്പോള്‍ ഞെട്ടിയത് ഇന്‍സ്പെക്റ്ററായിരുന്നു എന്നു മാത്രം). ആദ്യമായി സ്റ്റിയറിംഗ് ഒറ്റക്ക് കൈകാര്യം ചെയ്യാന്‍ പോവുകയാണ്.വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. നമുക്ക് എല്ലാ ഗിയറുകളൂം അറിയാം എന്നാ കാര്യം എത്രയും വേഗത്തില്‍ വെഹികള്‍ ഇന്‍സ്പെക്റ്ററെ ബോധ്യപ്പെടുത്തണം എന്ന സാറിന്‍റെ ആപ്തവാക്യം ഞാനോര്‍ത്തു. സ്റ്റാര്‍ട്ട് ചെയ്ത് ഒരു സെക്കന്‍റു കഴിഞ്ഞപ്പൊ തന്നെ ഞാന്‍ രണ്ടാമത്തെ ഗിയറും ഇട്ടു. വണ്ടി പറക്കാന്‍ തുടങ്ങി, സ്റ്റിയറിംഗൊക്കെ പാളിപ്പോകുന്നു. Left ഒടിക്കു Right ഒടിക്കു എന്നൊക്കെ Vehicle Inspector പറയുന്നുണ്ട് അതിനനുസരിച്ച് ഞാന്‍ എല്ലാം opposite ഒടിക്കുന്നുണ്ട്. . അത്യാവശ്യം traffic ഉള്ള റോഡിലാണ്‍ ടെസ്റ്റ്, ആളുകള്‍ മൂക്കത്തു വിരലും വെച്ച് വളഞ്ഞും പുളഞ്ഞും പോകുന്ന എന്‍റെ വണ്ടി  നോക്കി നില്ക്കുകയാണ്. ബ്രേക്ക് ചവിട്ടാന്‍ vehicle inspector ഗര്‍ജിച്ചു, അതനുസരിച്ഛ് ഞാന്‍ ആഞ്ഞു ചവിട്ടി, പക്ഷേ ആക്സിലറേറ്ററാണെന്നു മാത്രം.അതിനിടക്ക് വണ്ടി ഒരു പെട്ടി ഓട്ടോയെ മുട്ടാന്‍ പോയി.മുട്ടി മുട്ടിയില്ല, എന്നെ തട്ടി മറിച്ചിട്ട് vehicle inspector  സ്റ്റിയറംഗ് കൈക്കലാക്കി. വണ്ടി ഓഫ് ചെയ്തു.കടക്കു പുറത്ത് എന്ന ഒറ്റ അലര്‍ച്ച.ഇന്‍സ്പെക്റ്റര്‍ എന്നെ കൈ വെക്കുന്നതിനു മുമ്പ് ഞാന്‍ ഓടി കാറില്‍ നിന്നും ഇറങ്ങി.

Tuesday, February 18, 2014

ഒരു ആശുപത്രിവാസത്തിന്‍റെ ഓര്‍മ്മ

ക്ഷമ അടുത്തുകൂടെ പോകാത്ത ഞാന്‍ പ്രാക്റ്റിക്കല്‍ ക്ളാസ്സുകളില്‍ ഒരു പരാജയമായിരുന്നു.എന്തിനീ മാര ണങ്ങള്‍ എന്‍റെ കയ്യു തന്നെ ധാരാളം എന്നു ചിന്തിച്ചിരുന്ന ഞാന്‍  കത്രിക ഒഴിച്ച് Dissection boxലെ ഒറ്റ റ്റൂളും ഉപയോഗിച്ചിരുന്നില്ല.തവളയുടെ മസ്തിഷ്കം ചെയ്യാന്‍ വേണ്ടി തവളത്തല തരും.അതിന്‍റെ വായിലൂടെ തള്ള വിരലിട്ട്, ഞാന്‍ ഒറ്റ ചീന്തു ചീന്തും.പിന്നെ കത്രികയെടുത്തു വെട്ടും, എന്നിട്ട് സ്ളൈഡിലേക്ക് ഒരു കൊട്ടാണ്.ചില പൊട്ടും പൊടിയും താഴെ വീഴും. അത്ര തന്നെ, അങ്ങനെ പരീക്ഷക്ക് ഈ തവളത്തല ഒരു ഐറ്റമായി വന്നു. ഒരു തലയേ ഒരു വിദ്യാര്‍ത്ഥിക്ക് കൊടുക്കാന്‍ പറ്റൂ. ഞാന്‍ ഒരു തല ചെയ്യും, കുറച്ചു പൊട്ടും പൊടിയും കിട്ടും,  മേജര്‍ഓപ്പറേഷന്‍ ചെയ്യുന്ന ഡോക്ടര്‍ സിസ്റ്ററിന്‍റെ നേക്ക് കൈ നീട്ടുന്നത് പോലെ ്‌ ഞാന്‍അറ്റെന്‍ഡര്‍മാരുടെ നേര്‍ക്ക് കൈനീട്ടും.എക്സാമിനര്‍ കാണാതെ ആ പാവങ്ങള്‍ എനിക്ക് ആറു തല തന്നു, എന്തു കാര്യം.ബോട്ടണി പുസ്തകം ഇപ്പൊ എന്‍റെ കയ്യില്‍ കിട്ടിയാല്‍ പോലും ഞാനതെടുത്ത് അടുപ്പിലിടും.അത്ര ഇഷ്റ്റമാണ്. കൂട്ടാന്‍ കഷ്ണംനുറുക്കുന്നതു പോലത്തെ എന്‍റെ സ്ളൈഡുകള്‍ മൈക്രോസ്കോപ്പിലൂടെ കണ്ട് സര്‍ എന്നെ തുറിച്ചു നോക്കും, ഞാന്‍ കാണാത്ത എന്തു കുന്തമാണാവോ സര്‍ അതില്‍ കണ്ടു പിടിച്ചത് എന്ന മട്ടില്‍ ഞാനും ഏന്തി വലിഞ്ഞു നോക്കും , അപ്പൊ കാണാം എന്‍റെ സ്ലൈഡങ്ങനെ ലെന്‍സും മുട്ടി വണ്ണത്തില്‍ഇരിക്കുന്നത്‌.കോളെജിന്‍റെ അന്നോളമുള്ള ചരിത്രത്തില്‍ ഏറ്റവും കുറവു മാര്‍ക്ക് പ്രാക്റ്റിക്കലിനു കരസ്ഥമാക്കി ഞാനൊരു റെക്കോഡുമിട്ടു.

                        ഒടുക്കം പ്രമാദമായ എന്‍റെFinal Year പരീക്ഷ വന്നു.പരീക്ഷക്കിനി വെറും 26 ദിവസങ്ങള്‍ മാത്രം. അത്രയും കാലംറെക്കോര്‍ഡ് വരക്കല്‍ മാത്രമെ ഞാന്‍ ചെയ്തിരുന്നുള്ളൂ, പിന്നെ നോവല്‍ വായനയും. Lunch റ്റൈമിലൊക്കെ ഞാന്‍ ലൈബ്രറിയിലേക്കോടും, അവിടെ വൈക്കം മുഹമ്മദ് ബഷീറിന്‍റെ സമ്പൂര്‍ണ്ണ ക്രുതികള്‍ റഫറന്‍സ് ബുക്ക്‌ പോലെ വെച്ചുകാണും,  issue ചെയ്യില്ല.അത് വായിച്ച് കിക്കിടി കിടി കിടി എന്നു ഞാന്‍ ചിരിക്കും, എത്ര അടക്കിപ്പിടിച്ചാലും പുറത്തേക്ക് തെറിക്കുന്ന ഈ ചിരി കേട്ട് ബുദ്ധിജീവികള്‍ എന്നെ പകയോടു കൂടി നോക്കും. അങ്ങനെ ഉല്ലാസ പൂര്‍ണ്ണമായ (ബഷീറിന്‍റെ ഭാഷയില്‍ സുന്ദരവും സുരഭിലവുമായ ) എന്‍റെ ആ ജീവിതത്തെ ഞെട്ടിച്ചു കൊണ്ടാണ്പരീക്ഷ കടന്നു വരുന്നത്.improve ചെയ്യേണ്ട ഒറ്റക്കുറവേ ഉള്ളൂ, കൊട്ടക്കണക്കിന്‍ മാര്‍ക്ക് കിട്ടും എന്ന ധാരണയില്‍ തോറ്റതും തോല്‍ക്കാത്തതും ഇനി എഴുതാനുള്ളതും പ്രാക്റ്റിക്കലും അടക്കം 24 പരീക്ഷകള്‍ ഞാന്‍ എഴുതാന്‍ തീരുമാനിച്ചു.തീരുമാനമെടുത്ത അന്നു തന്നെ ഞാന്‍ വീട്ടില്‍ പോയി ഉച്ചത്തിലൊന്നു അലറിക്കരഞ്ഞു, അതെന്തിനാണെന്നു വെച്ചാല്‍ എന്‍റെ പരീക്ഷകളുടെ ഗൌരവം അവര്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ്.ഉമ്മ ഓടിവന്നു, 24 ദിവസവും എനിക്കു വേണ്ടി ഓതേണ്ട ചുമതല ഏറ്റെടുത്തു. ആദ്യപടിയായി ഞാന്‍ syllabus എടുത്തു വായിച്ചു നോക്കി ഞെട്ടല്‍ രേഖപ്പെടുത്തി.ചില വിഷയങ്ങളുടെ പേരു പോലും ഞാനന്നാണ്‍ കണ്ടത്.ഒട്ടും സമയം കളയാതെ ഞാന്‍ സ്റ്റോറിലേക്കോടി, ബുക്ക് വാങ്ങിക്കാന്‍.പരീക്ഷ മൂട്ടില്‍ വന്നപ്പൊ ബുക്ക് വാങ്ങിക്കൊണ്ടു പോണ മാക്രി എന്ന മട്ടില്‍ സ്റ്റോറുകാരന്‍ എന്നെ അവ്ജ്ഞയോടെ നോക്കി.വീട്ടില്‍ ഞാന്‍  ആരും സംസാരിച്ചു പോകരുത് എന്ന നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.ശബ്ദം കേട്ടാല്‍ പഠിക്കാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞ്.ഉമ്മ ഒക്കെ എന്നെ പേടിച്ച് മിണ്ടാതെ നടക്കുകയാണ്.വല്ലതും മിണ്ടിയാല്‍ ഞാനപ്പൊ കരയും.2 ദിവസം കഴിഞ്ഞതും എനിക്ക് irritable bowel syndrome   എന്ന modern disease  പിടിപെട്ടു.മലയാളത്തില്‍ പേടിച്ചുതൂറല്‍, എപ്പഴും ഞാന്‍ കക്കൂസിലായിരിക്കും, വേറെ ആര്‍ക്കും അവസരം കൊടുക്കില്ല.ഒരു 20 ദിവസം കഴിഞ്ഞതും ഞാന്‍ ഉറക്കം കുറച്ചു, എന്നു വെച്ചാല്‍ ആരു പറഞ്ഞാലും ഞാന്‍ കിടക്കയില്‍ കിടക്കില്ല, ചാരു കസേരയില്‍ ഇരിക്കുകയേ ഉള്ളൂ, എന്നിട്ട് രാത്രി ഉറങ്ങേണ്ടുന്നതിനു പകരം രാത്രിയും പകലും ഇരുന്നുറങ്ങും.ഇടക്കു കണ്ണു തുറക്കുമ്പോള്‍ കാണാം ഉമ്മ എന്‍റെ മുന്നില്‍ മൂക്കത്ത് വിരലും വെച്ച് നിക്കുന്നത്.അപ്പൊ ഞാന്‍ എഴുന്നേറ്റിട്ട് 2 മിനിറ്റൊന്നു വിശ്രമിക്കട്ടെ എന്നു പറഞ്ഞ് കട്ടിലില്‍ കിടക്കും.അങ്ങനെ പരീക്ഷ ആരംഭിച്ചു. irritable bowel syndrome അതിന്‍റെ പാരമ്യത്തിലുമെത്തി.ഭക്ഷണപദാര്‍ഥങ്ങളൊക്കെ ഞാന്‍ നിന്നേ കഴിക്കൂ, ഉമ്മ അതൊക്കെ ഒരു താലം പോലെ പിടിച്ച് മുന്നില്‍ നിന്നോളണം(നിന്ന് നിന്ന് ഉമ്മയുടെ കാലു കുഴയും).അപ്പോള്‍ എന്‍റെ സഹോദരി പുച്‌ഛത്തോടെ എന്നെ നോക്കിയിട്ട് പറയും, ഇത്രയൊക്കെ തിന്നണമെങ്കില്‍ ഇരുന്നു തിന്നുകൂടെ എന്ന്.


                        അങ്ങനെ പരീക്ഷകളൊക്കെ കഴിഞ്ഞു.ഇനി practicals  മാത്രമേ ഉള്ളൂ.പടച്ചവനേ   ഇനി എന്നെക്കൊണ്ട് ബുക്ക് എന്നു പറഞ്ഞ സാധനം കൈ കൊണ്ട് തൊടാനുള്ള ഇട വരുത്തരുതെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ത്ഥിച്ചു കൊണ്ട് ഞാന്‍ നേരത്തെ ഉറങ്ങാന്‍ കിടന്നു.ഭയങ്കര ചൂടുള്ള ഒരു വേനല്‍ക്കാലമായിരുന്നു അത്.ഉമ്മ കട്ടിലില്‍ കിടക്കുന്നു. ഞാനും സാബിറയുംചൂടു കാരണം കട്ടിലുപേക്ഷിച്ച് തറയില്‍ കിടക്കുകയാണ്.എന്നിട്ടും ചൂടെടുക്കുന്നു.ഞാന്‍ കിടക്കുന്ന പായയില്‍ നിന്ന് എന്‍റെ രണ്ട് കാലും തറയിലേക്കെടുത്തു വെച്ചു.സുഘസുഷുപ്തിയിലേക്ക് സമാധാനത്തോടെ വീഴുകയാണ്.അപ്പോള്‍ എന്തോ ഒന്ന് മുകളില്‍ നിന്ന് താഴെക്കു വീണു(ഞങ്ങള്‍ കിടക്കുന്നതു പഴയമോഡല്‍ ഓടുവീടിന്‍റെ കോണിറൂമിലാണ്).അതെന്താണ്‍ വീണത് എന്നു പറഞ്ഞുകൊണ്ട് ഉമ്മയും കൂതറ സാബിറയും എന്‍റെ ഉറക്കം കെടുത്തുകയാണ്.അനുസരണത്തിനു പേരുകേട്ട സാബിറ എഴുന്നേറ്റ് അവളുടെ ഭാഗം മാത്രം പരിശോധിച്ച് എന്‍റെ ഭാഗത്താണു സാധനം വീണിരിക്കുന്നതെന്നു ഒരു റിപ്പോര്‍ട്ടും കൊടുത്തു.ഉടന്‍ ഉമ്മ എന്‍റെ മെക്കിട്ട് കേറാന്‍ തുടങ്ങി, അതു വല്ല എലിയോ പല്ലിയോ ആയിരിക്കുമ്, ഒന്നും കാണാനില്ലെന്നും പറഞ്ഞുകൊണ്ട് ദ്രോഹി സാബിറയെയും ശപിച്ച് ഉറങ്ങാന്‍ തുടങ്ങി.കുറച്ചു കഴിഞ്ഞതും എന്‍റെ കാലില്‍ പതുക്കെ എന്തോ നക്കുന്നതു പോലെ അനുഭവപ്പെട്ടു.ഞാന്‍ കുലുങ്ങിയില്ല.കുറച്ചു കൂടി കഴിഞപ്പോ ന്കാലില്‍ നിന്നും രക്തമൊഴുകുന്നതായി തോന്നി, നശിച്ച എലി, അപ്പുറത്ത് ആ സാബിറയുടെ കാലുണ്ടായിട്ടും എന്‍റെ കാലില്‍ തന്നെ കടിച്ചു എന്നു പ്രാകിക്കൊണ്ട് ഞാന്‍ ഉറക്കം തുടര്‍ന്നു.ഭാഗ്യത്തിന്‍ കുറച്ചു കൂടികഴിഞ്ഞപ്പോ ബാത്റൂമില്‍ പോകാന്‍ തോന്നിയ കാരണം മനസ്സില്ലാ മനസ്സോടെ ഞാന്‍ എഴുന്നേറ്റു. കാലില്‍ നിന്നും അപ്പോഴും രക്തം പോകുന്നുണ്ടായിരുന്നു.കാല്‍ കഴുകിക്കഴിഞപ്പോ എനിക്കു വെള്ളം കുടിക്കാന്‍ തോന്നി,ആകെ ഉറക്കപ്പിച്ച്, അതൊ തലചുറ്റലോ ഒന്നും മനസ്സിലാവാതെ ഞാന്‍ അടുക്കളയില്‍ നിന്നും തിരിച്ച് നടന്നു, വെള്ളം കുടിച്ചില്ല. ഇടനാഴിയിലെത്തിയപ്പോള്‍ ഞാന്‍ തലചുറ്റി വീണു.വീഴുന്നതിനിടക്ക് എന്‍റെ തല ശക്തിയായി ചുമരിലിടിച്ചു.ആ ആഘാതത്തില്‍ എന്‍റെ ഉറക്കമൊക്കെ പമ്പ കടന്നു. സാമാന്യ ബുദ്ധി ഒട്ടുമില്ലാത്ത എനിക്ക് അന്നാദ്യമായി ഒരു തിരിച്ചറിവുണ്ടായി, എന്നെ കടിച്ചത് എലിയല്ല, പാമ്പാണ്.


                                 ആ തിരിച്ചറിവില്‍ ഞാന്‍ പകച്ചിരുന്നു, ഒരു നിമിഷം എന്‍റെ മനസ്സിലൂടെ സുജയുടെയും ശ്രീമതിയുടെയും മുഖങ്ങള്‍ കടന്നുപോയി.( നാലാം ക്ളാസ്സില്‍ പഠിക്കുമ്പോഴാണ്‍ എന്‍റെ സഹപാഠി സുജ പാമ്പു കടിച്ച് മരിക്കുന്നത്,ഞങ്ങളുടെ കടയില്‍ നിന്ന് രാത്രി സമയത്ത് സാധനം വാങ്ങിപ്പോയ സുജയെ പാടവരമ്പത്ത് വെച്ച് എട്ടടിമൂര്‍ഖന്‍ കടിക്കുകയായിരുന്നു.പേടിച്ച് സുജ വരമ്പത്ത് കൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടി, ആ ഓട്ടത്തിനിടക്ക് സുജ വീണ്ടും പാമ്പിനെചവിട്ടി, പാമ്പ് ഒന്നില്‍കൂടുതല്‍ തവണ കുട്ടിയെ കടിച്ചു, ആശുപത്രിയിലെത്തുന്നതിനു മുമ്പെ സുജ മരിച്ചു. ആശുപത്രിയില്‍ കൊണ്ടുപോവാനായി കയ്യിലെടുത്ത അയല്‍വാസി ഉപ്പുക്കയോട് സുജ ഇങ്ങനെ ചോദിച്ചത്രെ ഉപ്പുക്ക ഞാന്‍ മരിക്കുമോന്ന്.ശ്രീമതിയെ പാമ്പു കടിക്കുന്നത് ഏഴില്‍ പഠിക്കുമ്പോഴാണ്.അതും രാത്രിയിലായിരുന്നു, ഉറങ്ങുന്ന സമയത്ത്.പാവപ്പെട്ടവരായ അവര്‍ എലിയാണെന്നു കരുതി വീണ്ടും ഉറങ്ങി, പുലരാറായപ്പോള്‍ ശ്രീമതി നാവിറങ്ങിപ്പോകുന്ന പോലെ വെള്ളം വേണമെന്നു പറഞ്ഞ് അമ്മയെ ഉണര്‍ത്തി, ആശുപത്രിയിലെത്തിച്ചെങ്കിലും അച്ഛനില്ലാത്ത ശ്രീമതി മരിച്ചുപോയി)..ഭിത്തിയോട് ചേര്‍ന്നിരുന്നുകൊണ്ട് ഞാന്‍ പൊട്ടിക്കരഞ്ഞു.അപ്പൊഴാണ്‍ ഞാന്‍ മനസ്സിലാകിയത്, എന്തൊരു മണ്ടന്‍ ജീവിതമാണ്‍ ഞാന്‍ നയിച്ചതെന്ന്. കുശുമ്പും ദുരഭിമാനങളും ദേഷ്യവും ജയ പരാജയങ്ങളും. ജീവിച്ചിരിക്കുക എന്നതിനേക്കാള്‍ വലിയ വിജയമുണ്ടോ, എത്ര വര്ഷമാണ്‍ ഞാന്‍ പാഴാക്കിയത്.സന്യാസിമാരുടെ മനസ്സ്, അതായിരുന്നു വേണ്ടത്.ഒരുപത്തു ദിവസം എനിക്കധികം തരൂ, ഞാന്‍ തിരുത്താം.അടുത്ത നിമിഷം എനിക്ക്  പേടിയായി, ഒറ്റക്ക് മരിക്കാന്‍, ഞാന്‍ മാത്രം മരിക്കാന്‍ പോകുന്നു, ഒരാള്‍ കൂടി ഒപ്പമുണ്ടായിരുന്നെങ്കില്‍ എന്നുപോലുംഞാനാഗ്രഹിച്ചു.(ഏറ്റവും വലിയ തമാശ ഒരു നാലുദിവസം പിന്നിട്ടപ്പോള്‍ തന്നെ ഞാന്‍ പഴയതുപോലെ കുശുമ്പുകാരിയും ദുരഭിമാനക്കാരിയുമായി മാറി എന്നാണ്).19 വര്‍ഷങ്ങള്‍(അന്നെന്‍റെ വയസ്സ്)എന്‍റെ മുന്നിലൂടെ പാസ് ചെയ്തു, പ്രത്യേകിച്ച് തെറ്റുകളൊന്നും ചെയ്തിട്ടില്ല, വെറും 19 വര്‍ഷങ്ങള്‍.ചില സന്ദര്‍ഭങ്ങള്‍ വിവരിക്കാന്‍നമുക്ക് ഭാഷ പോരാതെ വരും, എഴുത്തുകാര്‍ക്കൊക്കെ കഴിയുമായിരിക്കും.ഇതെഴുതുമ്പോള്‍ എന്‍റെ മുന്നില്‍ അക്ഷരങ്ങള്‍ തലകുനിച്ച് നില്‍ക്കുന്നു.


                                    ആ സമയത്തിനിടയില്‍ എന്‍റെ കരച്ചില്‍ കേട്ട് ഉമ്മയും ഉപ്പയും പാവപ്പെട്ട സാബിറയും പാഞ്ഞുവന്നു.ചെറുപ്പം മുതലേ ഈ പാമ്പുമരണങ്ങള്‍ കണ്ടിട്ടുള്ളതിനാലോ എന്തോ Reptiles എന്നchapter  പഠിക്കാന്‍ വന്നപ്പോള്‍ സാധാരണ പാഠപുസ്തകങ്ങളില്‍ ഒരു താല്‍പര്യവുമുണ്ടാവാത്ത ഞാന്‍ കുറെ reference book തിരഞ്ഞുപിടിച്ച് വായിച്ചിരുന്നു.എനിക്കെങ്ങാനും പാമ്പു കടിച്ചാല്‍ എന്തു ചെയ്യണമെന്നുവരെ ഞാനന്ന് തീരുമാനിച്ചിരുന്നു.ആ ഞാനാണ്‍ പോത്തു കരയുന്നതു പോലെ ചുമരും ചാരിയിരുന്നു കരയുന്നത്.അപ്പോഴും ചോരയൊഴുകിക്കൊണ്ടിരിക്കുന്ന എന്‍റെ മുറിവിലേക്ക് ഞാന്‍ കണ്ണീരോട് കൂടി നോക്കി.ഉടന്‍ ഒരു തുണികൊണ്ടുവരാന്‍ ഞാന്‍ സാബിറയോട് പറഞ്ഞു, ഞാനും അവളും കൂടെ എന്‍റെ ചെറുവിരലിനു തൊട്ടു മുകളിലും ഞെരിയാണിക്കുമുകളിലും പിന്നെ കാല്‍മുട്ടിനു മുകളിലുമായി മൂന്നിടത്തു കെട്ടി.അതിനു ശേഷം ചെയ്യാന്- പാടില്ലാത്ത ഒരു സാഹസം കൂടി ഞാന്‍ ചെയ്തു.എന്‍റെ വായില്‍ മുറിവുകളുണ്ടോന്ന്   വിശദമായി പരിശോധിച്ചു.ഇല്ലെന്നുറപ്പുവരുത്തിയതിനു ശേഷംഞാന്‍ എന്‍റെ കാലിലെ ചെറുവിരല്‍ വായിലേക്കിട്ട് രക്തംsuck  ചെയ്തു കളഞ്ഞു.അതു ചെയ്യുമ്പോള്‍ എന്‍റെ മനസ്സിലുണ്ടായിരുന്നത്, ഏതായാലും ഞാന്‍ മരിക്കാന്‍ പോവുകയാണ്‍, ഇങ്ങനെ ചെയ്താല്‍ ചിലപ്പോള്‍ രക്ഷപ്പെട്ടാലോ എന്നയിരുന്നു.
അതിനുശേഷം ഞാന്‍ സിനിമയിലെ ക്ലൈമാക്സ് രംഗങ്ങള്‍ അഭിനയിക്കാന്‍ തുടങ്ങി.ഒരു ഗ്ലാസ്സ് വെള്ളം ആവശ്യപ്പെട്ടു.സത്യത്തില്‍എനിക്കൊട്ടും ദാഹം ഉണ്ടായിരുന്നില്ല.എന്തും ചെയ്യാന്‍ റെഡിയായി നില്‍ക്കുന്ന സാബിറ വെള്ളമെടുക്കാനോടി, വെള്ളവുമായി വന്ന അവളോട് ഞാന്‍ ഇതേവരെ വല്ല തെറ്റും ചെയ്തിട്ടുണ്ടെങ്കില്‍ പൊറുക്കണമെന്നു പറഞ്ഞു.അവളെ ഒന്നു കരയിപ്പിക്കുകയായിരുന്നു ഉദ്ദേശം. സംഗതി ഫലിച്ചു, അവള്‍ കരയാന്‍ തുടങ്ങി, എനിക്ക് സമാധാനമായി.വെറും 2 മിനിറ്റ് നേരത്തെ പാമ്പു തിരച്ചിലിനു ശേഷം ഉപ്പ റാലി സൈക്കിളില്‍ വണ്ടി വിളിക്കാന്‍പറന്നിരുന്നു.ഏകദേശം മൂന്നുമിനിറ്റിനുള്ളില്‍ ഉപ്പ വണ്ടിയുമായി കുതിച്ചെത്തി, സാബിറയെ അടുത്ത വീടായ ഭാരതിയമ്മയുടെ കരങ്ങളില്‍ ഭദ്രമായി ഏല്‍പ്പിച്ചു.പലരും പല വിഷചികില്‍സാകേന്ദ്രങ്ങളും പറഞ്ഞെങ്കിലും അതിലൊന്നും കുലുങ്ങാതെ മെഡിക്കല്‍ കോളേജിലേക്ക് വണ്ടീ വിടാന്‍ പറഞ്ഞു, ബസ്സില്‍ പോവുകയാണെങ്കില്‍ ഞങ്ങളുടെ അവിടെനിന്ന് 2 hrsദൂരമുള്ള മെഡിക്കല്‍ കോളേജിലേക്ക് വെറും 40 മിനിറ്റ് കൊണ്ട് വണ്ടി എത്തിക്കാന്‍ ഡ്രൈവര്‍ കബീറിനു കഴിഞ്ഞു.

                            മെഡിക്കല്‍ കോളേജിവണ്ടിയില്‍ കയറിയതും എന്‍റെ പഴയ ബുദ്ധിയില്ലായ്ക തിരിച്ചെത്തി. ഇതേവരെ ഞാന്‍ മരിച്ചിട്ടില്ല എന്ന ചിന്ത എനിക്കാനന്ദം പകര്‍ന്നു, അന്നത്തെ ഹിറ്റ് പാട്ടായ സുഖമാണീ നിലാവ് എന്ന പാട്ടും പാടിഒരു ടൂര്‍ പോകുന്ന മൂഡോടെയാണ്‍  ഞാന്‍ വണ്ടിയിലിരുന്നത്.കാഷ്വാലിറ്റിയില്‍ എനിക്ക് നല്ല സ്വീകരണമാണ്‍  കിട്ടിയത്, ഹൌസ് സര്‍ജന്‍മാര്‍ എന്‍റെ രക്തം ഓരോ മണിക്കൂര്‍ ഇടവിട്ട് റ്റെസ്റ്റ് ചെയ്യാനാരംഭിച്ചു.കൂടാതെ അടുത്ത ബെഡ്ഡിലുള്ളവരൊക്കെ എന്‍റെ ചുറ്റും കൂടി സ്നേഹിക്കാന്‍ തുടങ്ങി, അവിടെ എത്തിയതും ഒരു കിടക്ക കിട്ടിയല്ലോ എന്ന മട്ടില്‍ ഞാന്‍ ഉറങ്ങാന്‍ തുടങ്ങിയതും അടുത്ത ബെഡ്ഡിലുള്ളവരൊക്കെ കുട്ടിയെ ഉറക്കരുത് എന്നും അലറിക്കൊണ്ട് പാഞ്ഞുവന്നു, ഉമ്മ അവരുടെ വാക്ക് അക്ഷരംപ്രതി പാലിക്കുന്നതിനായി  ഉറങ്ങുന്ന എന്നെ പിച്ചാനും നുള്ളാനും തുടങ്ങി.ആ തടസ്സങ്ങളെയൊക്കെ പുല്ലുപോലെ നേരിട്ട് ഉറങ്ങുന്ന എന്നെ ഉണര്‍ത്താന്‍ വേണ്ടി അടുത്ത വാര്‍ഡില്‍നിന്നു വരെ ആളെത്തി.ആ അര്‍ധരാത്രിയിലും സുസ്മേരവദനരായി ജോലിചെയ്യുന്ന പാവം ഹൌസ് സര്‍ജന്‍മാര്‍. പുലര്‍ച്ചെ മൂന്നരയായപ്പോള്‍ എന്‍റെ ECGയില്‍ ചെറിയ variation കണ്ടു, എങ്കിലും രാവിലെയായപ്പോ അവര്‍ എന്നെ വാര്‍ഡിലേക്ക് refer ചെയ്തു, അവിടെയും സിസ്റ്റര്‍മാരുടെയും സഹബെഡ്ഡുകാരുടെയും വക നല്ല സ്വീകരണമാണ്‍ കിട്ടിയത്. അതിരാവിലെതന്നെ സീനിയര്‍ ഡോക്ടര്‍ വന്നു പരിശോധിക്കുകയും ചെയ്തു. അത്രയുമൊക്കെ ആയപ്പോള്‍ എന്നെക്കടിച്ച്ത് വല്ല നീര്‍ക്കോലിയുമായിരിക്കും എന്ന അനുമാനത്തില്‍ എല്ലാവരും എത്തിച്ചേര്‍ന്നു.അപ്പോഴാണ്‍ സാബിറയെ എല്ലാവര്‍ക്കും ഓറ്മ്മ വന്നത്.അവളെ കൂട്ടാന്‍വേണ്ടി ഉപ്പ വീട്ടിലേക്ക് പോകാന്‍ ധാരണയായി, കൂട്ടിനു കബീറിനെയും നിര്ത്തി.

                       ഉപ്പ ഇറങ്ങി കുറച്ചു സമയം കഴിഞ്ഞതും എനിക്ക് കഠിനമായ ശ്വാസതടസ്സം നേരിട്ടു. icu വിലേക്ക് മാറ്റിയ എന്നെ ഡോക്റ്റര്‍മാര്‍ ഒന്നു മുതല്‍ 100 വരെ ശ്വാസം പിടിച്ച് എണ്ണാന്‍ പറയും .മാക്സിമം പത്താകുമ്പോഴേക്ക് ഞാന്‍ തളരും, അപ്പൊഴെക്കും അവര്‍എനിക്ക് ഓക്സിജെന്‍ സിലിണ്ടര്‍ വെച്ചിരുന്നു.അതു വെച്ചപാടെ ഞാന്‍ ഉറക്കം തുടങ്ങി, ശ്വാസമെടുക്കുക എന്ന എന്‍റെ ഡ്യൂട്ടി തന്നെ ഞാന്‍ നിര്‍ത്തിവെച്ചു.അങ്ങ്നേ ഞാന്‍ മയങ്ങാന്‍ തുറ്റങ്ങിയപ്പോള്‍ ഒരു സീനിയര്‍ ഡോക്ടര്‍ ഓടിവരുന്നത് മയക്കത്തിനിടയില്‍ ഞാന്‍ കണ്ടൂ, പിന്നെ ഒന്നും ഓര്‍മയില്ല.ഇടക്കിടക്ക് ഞാന്‍ ചെറുതായി ഉണരും വീണ്ടും മയങ്ങും, അപ്പൊഴൊക്കെ  ആ ഡോക്ടറുടെ ആശങ്ക നിറഞ്ഞ മുഖം ഞാന്‍ കണ്ടു.ഒരു നാലുമണിയോടെ ഞാന്‍ പൂര്‍ണ്ണമായും ഉണര്‍ന്നു. ആ സമയം ആ ഡോക്ടര്‍ എഴുന്നേറ്റ് ഇനി പേടിക്കാനില്ലെന്നും പറഞ്ഞ് പതുക്കെ നടന്നു പോയി.പിന്നെ ഞാന്‍ ആ ഡോക്ടറെ കണ്ടില്ല.ഇതിനിറ്റയില്‍ അവര്‍ എനിക്ക് പോളിവിനം കയറ്റിയതായി പിന്നീടറിഞ്ഞു .

                    

                      ഉണര്‍ന്നു കഴിഞ്ഞതും സിസ്റ്റര്‍മാര്‍ എന്നെ ആഹ്ലാദാരവത്തോടെ വരവേറ്റു, എന്നോട് ചിരിച്ച് കളിക്കാന്‍ വേണ്ടി പഠിക്കുന്ന 2 സിസ്റ്റേഴ്സിനെത്തന്നെ അവര്‍ ഏര്‍പ്പാടാക്കിയിരുന്നു. ആ നീര്‍ക്കോലി കടിച്ച് കുട്ടിയെവിടെ, അതിനെ പിന്നെയും ഓന്ത് കടിച്ചുവൊ എന്നൊക്കെ ഡൊക്ടര്‍മാര്‍ എന്നെ കളിയാക്കും.അവരോട് എന്നെ കടിച്ചത് neurotoxic ആയ പാമ്പാണോ എന്നൊക്കെ ഞാന്‍ മുറിവിവിരം ഇളക്കും, അല്‍പജ്ഞാനം ആപത്ത് എന്ന മട്ടില്‍ എന്നെ ഒന്നു നോക്കിയ ശേഷം അവര്‍ പറയും നിന്നെക്കടിച്ചത് ഒരു തവളയാണ്‍ എന്ന്. നന്നായി ഉണര്‍ന്നപ്പോള്‍ എനിക്ക് ഒരാനയെതിന്നാനുള്ള വിശപ്പനുഭവപ്പെട്ടു.ഇതിനിടയില്‍ ഉപ്പ തിരിച്ച് കുതിച്ചെത്തിയിരുന്നു.അന്നു മൊബൈല്‍ പ്രചാരത്തിലായിട്ടില്ല.ഉപ്പ വീടിന്‍റവിടെ ബസ്സിറങ്ങിയപ്പൊഴാണ്‍ അവിടെ ഫോണ്‍ വന്നകാര്യം അറിയുന്നത്, ഉടന്‍ ഉപ്പ തിരിച്ച് പറന്നു. ആശുപത്രിയിലേക്ക്. അതുകൊണ്ട് ഉപ്പക്ക് സാബിറയെ കാണാന്‍ പറ്റിയില്ല.നഴ്സ് ഞാന്‍ കഴിച്ച ഭക്ഷണത്തിന്‍റെ കണക്കെടുക്കാന്‍ വരും, അതു പറയുമ്പോളെനിക്ക് ചിരി വരും, അത്രയധികം ഞാന്‍ കഴിച്ചിട്ടുണ്ടാകും.

                       അവിടെവെച്ചുണ്ടായ രണ്ടുമൂന്നു സംഭവങ്ങള്‍ ഞാനിപ്പൊഴുമോര്‍ക്കുന്നു. പോളിവിനം കയറ്റിയതിന്‍റെ അടുത്ത ദിവസം അവരെന്നെ വാര്‍ഡിലേക്ക് മാറ്റി.അന്നു വൈകുന്നേരം എനിക്ക് വീണ്ടും ശ്വാസതടസ്സമുണ്ടായി.സ്ട്രക്ചരും ഓക്സിജന്‍ സിലിണ്ടറും നഴ്സുമാരും പിന്നെ ഹൌസ് സര്‍ജന്‍മാരും കയറിയപ്പോള്‍ പിന്നെ ഉമ്മക്ക് കയറാന്‍ ലിഫ്റ്റില്‍ സ്ഥലമില്ലാതായി.ഉമ്മയോട് സ്റ്റെയര്‍ കയറിവന്നോളാന്‍ എല്ലാവരും അലറി.സ്റ്റെയര്‍ കയറി icu കണ്ടുപിടിക്കുന്നത് പോയിട്ട് നടക്കാന്‍പോലും മറന്നു പോയി കരഞ്ഞു കൊണ്ടു നിന്ന ഉമ്മയെ അവിടെയുണ്ടായിരുന്ന വേറൊരു ഹൌസ് സര്‍ജന്‍, കരയണ്ട , നമുക്ക് നടന്നുപോകാമെന്നു പറഞ്ഞ് കൈപിടിച്ച് icu  വില്‍ എത്തിച്ചു.അടുത്ത ദിവസം നാട്ടില്‍ നിന്ന് എന്നെ കാണാന്‍ വന്നവരില്‍ ഒരാള്‍ അതേ ഹൌസ് സര്‍ജന്‍റെ കോളറില്‍ കുത്തിപ്പിടിച്ച് നിന്നെയൊക്കെ ഇടിച്ചു ചമ്മന്തിയാക്കി ക്കളയും രക്ഷപ്പെടുത്തിയില്ലെങ്കില്‍ എന്നലറി, മൂപ്പര്ക്ക് എന്നോട് സ്നേഹമുണ്ടായിട്ടൊന്നുമല്ല, അത്രയും പേരുടെ മുന്നില്‍ ഒന്ന് ഷൈന്‍ ചെയ്തതാണ്.ആ ഡോക്ടറുടെ മുഖം ഞാന്‍ മറന്നിട്ടില്ല. നിസ്സഹായതോടെ ഞാന്‍ അദ്ദേഹത്തോട് ക്ഷമ ചോദിച്ചു. എന്‍റെ മുറിവിവരം കൊണ്ട് ഡോക്ടര്‍മാര്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. രണ്ടാമതുംicu  വില്‍ എത്തിയപ്പോള്‍ഡോക്ടര്‍മാര്‍ എനിക്ക് policythemia ബാധിച്ചുവോന്ന് സംശയം പറഞ്ഞു.എന്‍റെ BSc  കാലയളവില്‍ ഞാനെടുത്ത രണ്ടേ രണ്ട് assaignment കളില്‍ ഒന്നായിരുന്നു policythemia. ഞാന്‍ അലറാന്‍ തുടങ്ങി, അയ്യോ എനിക്ക് polycythemia ആണേ എന്നും പറഞ്ഞ്.രാത്രി icu വില്‍ എന്‍റടുത്തു ഡ്യൂട്ടിക്കിട്ടിരുന്ന ഒരു ഡോക്ടര്‍ ഇടക്ക് വന്നു ഉണര്‍ത്താന്‍ നോക്കിയിട്ട് ഞാന്‍ ഉണരുന്നില്ല. ഡോക്ടര്‍ ഒന്നും നോക്കിയില്ല. എഴുന്നേറ്റ് നിന്ന് എന്‍റെ ചെകിട്ടത്തൊറ്റ അടി തന്നു.ഉറക്കം പോയ വഴി കണ്ടില്ല. പൂര്‍ണ്ണ ആരോഗ്യവതിയായി ഞാന്‍ നാലാം ദിവസം അവിടെനിന്നുdischarge ആയി, പോകാന്‍ നേരത്ത് ഡോക്ടര്‍മാരും നഴ്സുമാരും എനിക്ക് നല്ലൊരു sent off തന്നെ തന്നു.