Monday, June 10, 2013

K. S.R.T.C ബസ്

                             K. S.R.T.C ബസ്സിനെന്‍റെ ജീവിതത്തില്‍ നല്ല റോളുണ്ട്(മൂപ്പിലാന്‍ ചെയ്ത ക്രൂരക്രുത്യങ്ങള്‍!).ഞാനെന്‍റെ MLISc കഴിഞ്ഞ് ഷൊര്‍ണൂരുള്ള ഒരു സ്വാശ്രയ സ്ഥാപനത്തിലാണ്‍ ജോലി ചെയ്തിരുന്നത്.കായികാധ്വാനവും കയ്യാങ്കളിയുമായിരുന്നു പ്രധാന തൊഴില്‍.രാവിലെ എട്ടുമണിയുടെ ബസ്സില്‍ കയറി 6 മണിയുടെ ബസ്സില്‍ തിരിച്ചു വന്നാല്‍ എല്ലുകളൊക്കെ ഒടിഞ്ഞു നുറുങ്ങി മടങ്ങി ഞാന്‍ കട്ടിലിലൊരു കിടത്തമുണ്ട്.അപ്പോള്‍ എന്‍റെ ഉമ്മ തലക്കാം ഭാഗത്തിരുന്നു ചോദിക്കും, "മാളേ എന്താണവിടെ ജോലി എന്ന്".


                                  ആ സമയത്താണ്‍ ഞാന്‍ യൂണിവേഴ്സിറ്റിയുടെ റാങ്ക് ലിസ്റ്റില്‍ വരുന്നത്. MLIScകഴിഞ്ഞ് ജോലി എങ്ങാനും കിട്ടിപ്പൊയില്ലെങ്കിലോന്ന് പേടിച്ച് ഞാന്‍ ഇന്ത്യ ഒട്ടുക്ക് ഓടി നടന്ന് പരീക്ഷകള്‍ എഴുതിയിരുന്നു.ഏത് ലിസ്റ്റില്‍ പേരുണ്ടെന്ന് പറഞ്ഞാലും ഉപ്പ എന്നോട് ചോദിക്കും "അല്ലെങ്കിലെന്താ പേര്‍ വരാതിരിക്കാന്‍ എന്ന്". പണ്ട് പ്രൊഗ്രസ്സ് കാര്‍ഡ് ഒപ്പിടാന്‍ കൊടുക്കുമ്പൊ ഉപ്പ രണ്ടേ രണ്ട് വിഷയങ്ങളിലെ മാര്‍ക്കേ നോക്കൂ, ഇംഗ്ഗ്ളീഷും കണക്കും, എന്‍റെ പ്രിയപ്പെട്ട മലയാളമോ സോഷ്യലോ തിരിഞ്ഞ കണ്ണുകൊണ്ട്‌ മറിഞ്ഞു നോക്കില്ല, എന്നിട്ട് ഒരാത്മഗതം നടത്തും, എത്ര കുട്ടികളുടെ ഫോട്ടം പേപ്പറില്‍ വരുന്നു, റാങ്കും കിട്ടിയിട്ട്.അതു കൊണ്ടു തന്നെ  ഞാന്‍ ജോലിക്ക് ജോയിന്‍ ചെയ്തപ്പോ പോലും വീട്ടിലൊരു ആലവാരവും ഉണ്ടായില്ല, ഞാന്‍ സ്വയം നടത്തിയ ആലവാരങ്ങലൊഴിച്ച്. 


                           ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴെക്കും ജോലിക്കുള്ള  memo കിട്ടി. ആദ്യത്തെ വരി വായിച്ച് ഞാനതു ചുരുട്ടി മടക്കി എടുത്തു വെച്ചു.ഒരു ദിവസം പോലും ലീവ് എടുക്കാന്‍ പറ്റാത്ത ഇന്ത്യന്‍ പ്രധാനമന്ത്രിയെപ്പോലെ ഞാനെന്‍റെ സ്ഥാപനത്തെ സേവിച്ചു കൊണ്ടിരിക്കുകയായിരുന്നു.ജോയിന്‍ ചെയ്യേണ്ട ഡേറ്റിന്‍ ഏകദേശം ഒരാഴ്ച  മുമ്പ് ചുരുട്ടെടുത്ത് വിശദമായൊന്നു വായിച്ചു നോക്കി, അപ്പൊഴല്ലെ കൂത്ത്.ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് വേണം, ഞാനാണെങ്കില്‍ അപ്ലേ ചെയ്തിട്ട് പോലുമില്ല. ഉടന്‍ ഞാനെന്‍റെ യൂണിവേഴ്സിറ്റിയിലേക്കോടി.രണ്ടു രണ്ടര വര്‍ഷം യൂണിവേഴ്സിറ്റി നിരങ്ങിയ പരിചയം കൊണ്ട്  emergency fee ഒക്കെ അടച്ച് തലേ ദിവസം ഞാനത് നേടിയെടുത്തു.ചുരുട്ടിന്‍റെ അവസാനഭാഗത്ത്  medical certificate വേണമെന്ന് പറയുന്നുണ്ട്.അതിനു സുഷമ ഉണ്ടല്ലോന്ന് ഞാന്‍ മനസ്സില്‍ കരുതിയിരുന്നു.


                              സുഷമ എന്നു പറഞ്ഞാല്‍ ഞങ്ങളുടെ നാട്ടിലെ ഏക ഡോക്റ്ററാണ്.അതുകൊണ്ട് തന്നെ കേരളത്തില്‍ സുഷമ കഴിഞ്ഞേ വേറെ ആളുള്ളൂ എന്ന മട്ടിലായിരുന്നു.ഗര്‍ഭിണിയാണെങ്കിലും  കുട്ടിയാണെങ്കിലും വയസ്സനാണെങ്കിലും ഒക്കെ സുഷമ തന്നെ.ആളുകള്‍ അത് സ്വന്തം ഇഷ്ടപ്രകാരം സുസമ, സൂസമ്മ എന്നൊക്കെ വിളിക്കും. ചുരുട്ട് വായിച്ച് സുഷമ ഞെട്ടി, കാരണം സുഷമ ഗ്രേഡ് 1 അല്ല.അത് കേട്ട് ഞാനും ഞെട്ടി.അപ്പോള്‍ തന്നെ സുഷമ എന്നെ പട്ടാമ്പി ഗവ. ഹോസ്പിറ്റലിലേക്ക് ഓടിച്ചു, അവിടെയും ഗ്രേഡ് 1 ഇല്ല. ഒരു നിമിഷം വൈകാതെ ഞാന്‍ ഒറ്റപ്പാലത്തേക്കോടി.അവിടെയെത്തിയപ്പോഴേക്കും സമയം കഴിഞ്ഞിരുന്നു.തളരാതെ ഞാന്‍ ഡോക്റ്ററുടെ വീട്ടിലേക്ക് പറന്നു.ഡോക്റ്റര്‍ റെഡി, പക്ഷെ അന്ചുമണികഴിഞ്ഞ കാരണം ഓഫീസ്‌ സീല്‍ വെക്കാന്‍ പറ്റില്ല, അതു കൊണ്ട് അടുത്ത ദിവസം വരാന്‍ പറഞ്ഞു.നാളെയാണ്‍ സാര്‍ ജോയിന്‍  ചെയ്യേണ്ടതെന്നറിയിച്ചപ്പോള്‍ ഡോക്റ്റര്‍ എന്നെ ഒരു നോട്ടം നോക്കി, അതിന്‍റെ മലയാളം പരിഭാഷ ഇതായിരുന്നു...... ന്‍ മുട്ടുമ്പോളണോ പറമ്പന്ന്വേഷിക്കുകാന്ന്

 

                     അങ്ങനെ അടുത്ത ദിവസം ഒരു ലോഡുമായി (Lagguage)ഞാന്‍ അതിരാവിലെ വീട്ടില്‍ നിന്നിറങ്ങി.ഈ വക കാര്യങ്ങളൊന്നും ഞാന്‍ വീട്ടില്‍ പറഞ്ഞിരുന്നില്ല.അതു കൊണ്ട് തന്നെ കൂടെ വരാനിറങ്ങിയ ഉപ്പയെ ഞാന്‍ പല്ലും നഖവും ഉപയോഗിച്ച് തോല്‍പിച്ചിരുന്നു.(ഇതൊക്കെ അറിഞ്ഞാല്‍ ഉപ്പ എന്നെയും കൊന്ന് ജയിലില്‍പോകും, പിന്നെ ജോയിന്‍ ചെയ്യലൊന്നും നടക്കില്ല, കാരണം certificate വാങ്ങിയിട്ട് വേണ്ടേ പോകാന്‍).ഉപ്പയുടെ രീതി അനുസരിച്ച് ഉച്ചക്കുള്ള പരീക്ഷക്ക് പുലര്‍ച്ചെ പരീക്ഷാഹാളിലെത്തണം,ഈ ക്രൂരക്രുത്യങ്ങള്‍ കാരണം  Pre degree കഴിഞ്ഞപ്പൊഴെ ഞാന്‍ ഉപ്പയുടെ സേവനം വേണ്ടാന്ന് വെച്ചിരുന്നു.പിന്നെ ഉപ്പ പെണ്‍കുട്ടികള്‍ എല്ലാം തനിയെ ചെയ്യണം എന്ന പോളിസിക്കാരനാണ്, വാഹനമോടിക്കുന്ന സ്ത്രീകളെ ഉപ്പാക്ക് വലിയ ബഹുമാനമാണ്. ഉപ്പയുടെ വലിയ റാലി സൈക്കിള്‍ ഓടിച്ച് പറത്താത്തതിനു ഉപ്പ ഞങ്ങളെ പുച്‌ഛിക്കും.

 

                               രാവിലെത്തന്നെ ഞാന്‍ ഒറ്റപ്പാലം ഹോസ്പിറ്റലിലേക്ക് പറന്നെങ്കിലും കാര്യമുണ്ടായില്ല. ഓഫീസ് തുറക്കണമെങ്കില്‍ 10 മണിയാകും.എരിപൊരി സന്ചാരം മാറ്റാന്‍ വേണ്ടി ലോഡിറക്കിഞാന്‍ അടുത്തുള്ള ചായക്കടയില്‍ കയറി.(എവിടെപ്പോയാലും എനിക്ക് ചായക്കടയില്‍ കയറുന്ന സ്വഭാവമുണ്ട്‌, അങ്ങനെ എന്‍റെ  ഒരു P.S.Cപരീക്ഷയുടെ അരമണിക്കൂര്‍ നഷ്ടപ്പെട്ടിട്ടുണ്ട്).ചായ കുടിച്ചെത്തിയപ്പോഴേക്കും ഓഫീസ് തുറന്നു, സീലടിച്ചു, ഡോക്ടറിന്‍റെ ഗുഡ് ലക്കൊക്കെ സ്വീകരിച്ചു ത്രിശ്ശൂരേക്ക് വണ്ടി കയറി, സാദാ ലിമിറ്റഡ് സ്റ്റോപ്പ് നിരങ്ങി നിരങ്ങി ത്രിശ്ശൂര്‍ പ്രൈവറ്റ് സ്റ്റാന്‍ഡിലെത്തി, ഞാന്‍ ലോഡുമായി  K.S.R.t.Cസ്റ്റാന്‍ഡിലേക്ക്  നടന്നു(അതെന്താണ്‍ ഞാന്‍ ഓട്ടോറിക്ഷ വിളിക്കാതിരുന്നത്)സൂപ്പര്‍ഫാസ്റ്റില്‍ കയറി.ഉച്ചക്ക് മുമ്പ് ജോയിന്‍ ചെയ്യണം എന്നയിരുന്നെന്‍റെ കണക്ക് കൂട്ടല്‍.കയറി ഇരുന്നപ്പോ തന്നെ ഞാന്‍ കണ്ടക്റ്ററെ വിസ്തരിച്ചു, ഒറ്റക്ക് പോകുന്ന കുട്ടിയാണ്, ജോയിന്‍ ചെയ്യാന്‍ പോവുകയാണ്, കളമശ്ശേരി എത്തിയാല്‍ പറയണം.പണ്ട് പറ്റിയ പറ്റ് പറ്റരുതല്ലോ.ഓരൊ 10 മിനിറ്റ് കൂടുമ്പോളും ഞാന്‍ അയാളെ ഓര്‍മിപ്പിക്കും.അങ്ങനെ ഉറങ്ങാതെ പിടിച്ചിരിക്കുകയാണ്, ഒറ്റ ബോര്‍ഡും വിടാതെ വായിക്കുന്നുണ്ട്. പ്രീമിയര്‍ കളമശ്ശേരി എത്തിയപ്പോള്‍ ഞാന്‍ കണ്ടക്ടറെ കണ്ണും തുറിച്ചു നോക്കാന്‍ തുടങ്ങി, അയാളപ്പൊ കണ്ണടക്കും. അതാ അടുത്ത ബോര്‍ഡ് ഇടപ്പള്ളി, എന്‍റെ കുഞ്ഞിത്തല പ്രവര്‍ത്തിക്കാന്‍ തുടങ്ങി.അടിയന്തിരമായി കണ്ടക്റ്ററെ വിളിപ്പിച്ചു.അപ്പോ ആ മഹാന്‍ അയാളീ റൂട്ടിലാദ്യമായ് ഓടുകയാ, കുസാറ്റ് എവിടെയാന്നരിയില്ലാന്ന്!. ഞാന്‍ തകര്‍ന്നു, വണ്ടി നിര്‍ത്താന്‍ പറഞ്ഞപ്പോളോ കോന്തന്‍ പറയുകയാ, അതു സൂപ്പര്‍ഫാസ്റ്റാ, കലൂരേ ഇനി സ്റ്റോപ്പുള്ളൂന്ന്.

 

                        അങ്ങനേ ഞാന്‍ ലോഡും കൊണ്ട് ബ്ളോക്കും കഴിഞ്ഞ് കലൂര്‍ ബസ്സെറങ്ങി, ഇതിനിടക്ക് പലകുറി കണ്ണു കൊണ്ടൂം നാവു കൊണ്ടും ഞാന്‍ കണ്ടക്റ്ററെ ഭേദ്യം ചെയ്തിരുന്നു.കലൂരില്‍ നിന്ന് പ്രൈവറ്റ് ബസ്സില്‍ കയറിയ ഞാന്‍ കണ്ടക്റ്ററെ വിശ്വാസം പോരാഞ്ഞ് ഡ്രൈവറെയും കിളിയെയും കൂടാതെ അടുത്തിരിക്കുന്ന ആളുകളോടും കുസാറ്റ് എത്തിയാല്‍ പറയാന്‍ എല്‍പിച്ചിരുന്നു.ഒടുക്കത്തെ ബ്ലോക്കും കഴിഞ്ഞ് ഒരു മണിക്കൂറെടുത്ത് ബസ് എന്‍റെ സ്റ്റോപ്പ് എത്തിയപ്പോഴേക്കും, ബസ്സില്‍ നിന്ന് ഒരാര്‍ത്തനാദം ഉയര്‍ന്നു, കുസാറ്റേ എന്നും പറഞ്ഞ്. അങ്ങനെ  K.S.R.T.C ബസിന്‍റെ സഹായം കൊണ്ട് എന്‍റെ സര്‍വീസ് ബുക്കില്‍ ജോയിനിംഗ് ഡേറ്റ് ആഫ്റ്റര്‍ നൂണ്‍ ആയിപ്പോയി.


Saturday, June 8, 2013

കുന്നംകുളം Vs കൂത്താട്ടുകുളം

                     ഞാന്‍ ഒറ്റക്ക് സന്ചരിച്ച കുറേ സ്ഥലങ്ങളുണ്ട്.അതില്‍ ധീരതയോടെ (അതായത് പേടിച്ചു വിറച്ച് ) ഞാന്‍ നേരിട്ട കുറച്ചു സംഭവങ്ങള്‍ പറയട്ടേ. ഞാന്‍ എന്‍റെ  BLISc കഴിഞ്ഞ്‌  അങ്കമാലിയിലെ ഒരു സ്വാശ്രയ സ്ഥാപനത്തില്‍ ആദ്യമായി ജോലിക്കു കയറി ഒരു മാസം കഴിഞ്ഞ്‌ ആദ്യമായി  വീട്ടിലേക്കു പോവുകയാണ്.കുന്നംകുളം എന്ന കുഞ്ഞക്ഷരം ബോര്‍ഡില്‍ കണ്ടതും കണ്ണടച്ച് K.S.R.T.C യില്‍ ചാടിക്കേറി.സീറ്റിലിരുന്നാല്‍ ഉടന്‍ ഉറങ്ങിക്കളയണമെന്ന പോളിസി ഉള്ളതുകൊണ്ട് താമസംവിനാ ഉറക്കം ആരംഭിച്ചു.


                  10 മിനിറ്റ് കൂടുമ്പോള്‍ കണ്ണു തുറന്നു  നോക്കുമ്പൊളൊക്കെ കാണാത്ത കാഴ്ചകള്‍. ഏല്ലാം ത്രിണവത്ഗണിച്ചുകൊണ്ടു ഗാഡസുഷുപ്തിയിലായി.കുറേ കഴിഞ്ഞപ്പോള്‍ ഒരു ഞരക്കം.ബസ് ഒരു സ്റ്റോപ്പില്‍ നിറ്ത്തിയതാണ്.കുറേ സമയമായി ഞാന്‍ കയറിയിട്ട്, കണക്കു പ്രകാരം ത്രിശൂര്‍ എത്തേണ്ടതാണ്.അപ്പോളതാ ഒരു പള്ളിക്കു മുമ്പില്‍ അമ്മയുടേയും കുട്ടിയുടെയും ഉഗ്രന്‍ പ്രതിമ,(ആ സ്ഥലം മൂവാറ്റുപുഴയായിരുന്നു.) ഞാനിന്നുവരെ കണ്ടിട്ടില്ലല്ലോ ഇത്രയും വലിയ ഈ പ്രതിമ ത്രിശൂരില്‍ എന്നോര്‍ത്ത് ഞാനെന്‍റെ ശ്രദ്ധക്കുറവിനെ ശാസിച്ചു വീണ്ടും കണ്ണടച്ചു.. അടുത്തിരിക്കുന്ന പെണ്‍കുട്ടി ഉറക്കമുണര്‍ന്ന എന്നോട് ചിരിച്ചു കാണിച്ചപ്പോള്‍ ഒരു കുശലം ചോദിച്ചു കളയാമെന്നു കരുതി ത്രിശൂരെത്താറായോന്നു ഞാന്‍ ചോദിച്ചു, ചോദ്യം കേട്ടതും ആ കുട്ടി ഒരു ഞെട്ടു ഞെട്ടി,എന്നിട്ടു ചോദിച്ചു, ഇതു കൂത്താട്ടുകുളം ബസ്സാണല്ലോ. അപ്പോള്‍ ഞെട്ടിയത് ഞാനാണ്.പണ്ട് സ്കൂളില്‍ കൂത്താട്ടുകുളം മേരിയെക്കുറിച്ച് ഒരു പാഠം പഠിച്ചിട്ടുള്ളതല്ലാതെ ഞാനന്നുവരെ കേള്‍ക്കാത്ത ഒരു സ്ഥലമായിരുന്നു കൂത്താട്ടുകുളം.


                 ഉടന്‍ വണ്ടി നിര്‍ത്താന്‍ ഞാനാവശ്യ്പ്പെട്ടു.എന്‍റെ വലിയ ദേഹവും ചെറിയ ശബ്ദവും കുഞ്ഞന്‍ കണ്ണുകളും കണ്ട കണ്ടക്റ്റര്‍ പറഞ്ഞു,

"ഇതു സൂപ്പര്‍ഫാസ്റ്റാണ്, ഇവിടെയൊന്നും സ്റ്റോപ്പില്ല, കൂത്താട്ടുകുളത്തേ ഇനി നിര്‍ത്തൂ".

"പിന്നെന്തിനു നിങ്ങളെനിക്കു ടിക്ക്റ്റ് തന്നു, ഞാന്‍ കുന്നംകുളം എന്നാണല്ലോ പറഞ്ഞത്".

"ഇതു കുന്നംകുളത്തു നിന്നു വരുന്ന വണ്ടിയാണ്‍, ഞാന്‍ കൂത്താട്ടുകുളം എന്നാ കേട്ടത്, അതു കൊണ്ടാ ടിക്കറ്റ് തന്നത്‌"

 എന്നും പറഞ്ഞാ ബുദ്ധിമാനായ കശ്മലന്‍ എന്‍റെ കയ്യില്‍ നിന്നും ടിക്കറ്റും വാങ്ങിക്കളഞ്ഞു. അപ്പോഴേക്കുംസമയം 5.30 ആയിരുന്നു.അങ്ങനെ കുന്നംകുളത്തേക്കു പുറപ്പെട്ട ഞാന്‍ കൂത്താട്ടുകുളം നഗരത്തില്‍ വണ്ടിയിറങ്ങി.


                             അശരണയായ എന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വേണ്ടി കൂടെ ഇറങ്ങിയ ആളുകളെല്ലാം ചുറ്റും കൂടി, അവരെ എല്ലാം ആട്ടിപ്പായിച്ചു കൊണ്ട് 2 ചേച്ചിമാര്‍ ഓടിവന്നു എന്‍റെ കൈ പിടിച്ചു, എന്നിട്ട് അവരുടെ കൂടെ വരാന്‍ നിര്‍ദ്ദേശിച്ചു.മിക്ക പീഡനക്കേസുകളിലും ഓരോ സ്ത്രീകള്‍ പ്രതിയാണല്ലോ അതു കൊണ്ട് സൂക്ഷിക്കണം എന്നുറച്ച് ഞാന്‍ കൈ സൂത്രത്തില്‍ വിടുവിച്ച് അവരുടെ പിന്നാലെ നടന്നു. അങ്ങനെ വല്ലതുമുണ്ടായാല്‍ ഒറ്റ  ഓട്ടം വച്ചു കൊടുക്കാമാല്ലോ!.

ആ പാവപ്പെട്ട ചേച്ചിമാരിലൊരാള്‍ക്കു എന്‍റെ പൊട്ടത്തരം കണ്ട് കരച്ചില്‍ വന്നു.അതിനും എന്‍റെ പ്രായത്തിലുള്ള ഒരു മോളുള്ളതാണ്, സൂക്ഷിച്ചു വേണ്ടേ കയറാന്‍ എന്നൊക്കെപറഞ്ഞ് എണ്ണിപ്പെറുക്കാന്‍ തുടങ്ങി.തിരിച്ചു ഞാനും എന്‍റെ വീട്ടില്‍ പോകാതെ അങ്കമാലിയിലേക്കു പൊയ്ക്കോളാം, ബസ് സ്റ്റോപ്പ് കാണിച്ചു തന്നാ മതി, എന്നൊക്കെ  എണ്ണിപ്പെ റുക്കിയെങ്കിലും അവര്‍ ലവലേശം എന്നെ ഗൌനിച്ചില്ല.


                    കുറേ കൂടിയാലോചനക്കൊടുവില്‍ അവരുടെ പെരുമ്പാവൂരിലേക്ക് ജോലി കഴിഞ്ഞ് മടങ്ങുന്ന ഒരു കൂട്ടുകാരിയെ ഏല്പ്പിക്കാന്‍ ധാരണയായി.എന്‍റെ കഥകളൊക്കെ കേട്ട് ഞെട്ടിയ ആ കൂട്ടുകാരി എന്നെയുംകൊണ്ട് തിരിച്ചു അങ്കമാലിയിലേക്ക് പുറപ്പെട്ടു.ബസ്സില്‍ വെച്ച് അവര്‍  BEdനു പഠിക്കുന്ന ഒരു മുക്കനൂര്‍കാരിയെ പരിചയപ്പെട്ട് അതിന്‍റെ സുരക്ഷിത കരങ്ങളില്‍ എന്നെ ഏല്‍പ്പിച്ചു.ആ പെണ്‍കുട്ടി ഫോണ്‍ വിളിച്ച് അതിന്‍റെ അച്ഛനെ സ്റ്റോപ്പില്‍ സജ്ജമാക്കി നിര്‍ത്തിയിരുന്നു, എന്നെ ഭദ്രമായി ഹോസ്റ്റല്‍ റൂമില്‍ ഇറക്കാന്‍ വേണ്ടി, അങ്ങനെ ഏകദേശം ഒരു ജാഥക്കുള്ള ആളുകളുമായി വീട്ടിലേക്ക് പുറപ്പെട്ട ഞാന്‍ രാത്രി എട്ടുമണിയോടെ ഹോസ്റ്റലില്‍ തിരിച്ചെത്തി. വാതില്‍ തുറന്ന് എന്നെക്കണ്ട് ഞെട്ടിപ്പോയ റൂംമേറ്റ് ഫ്ലവര്‍ ഒരാന്തലോടെ കഥകളൊക്കെ കേട്ട് കുരിശും വരച്ച് പിറ്റേന്നു അതിരാവിലെ എന്നെ വീട്ടിലേക്ക് യാത്രയാക്കി.