Wednesday, December 5, 2012

എന്‍റെ യൂണിവേഴ്സിറ്റി

                   ഞാന്‍ എന്‍റെ  BLIsc, MLISc കോഴ്സുകള്‍ ചെയ്തത് കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിലായിരുന്നു.എനിക്ക് തോന്നുന്നു സര്‍വകലാശാല എന്ന പേര്‍ ഏറ്റവും അന്വര്‍ത്ഥപൂര്‍ണ്ണമാകുന്നത് കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിന്‍റെ കാര്യത്തിലാണെന്ന്.സാഹിത്യസദസ്സുകളും, കവിയരങ്ങുകളും ഓപ്പണ്‍ എയര്‍ തിയേറ്ററിലെ നാടകങ്ങളും ജേര്‍ണലിസം കോഴ്സുകാര്‍ നടത്തുന്ന ഫിലിം ഫെസ്റ്റിവലുകളും ഒക്കെക്കൂടി സന്തോഷം കൊണ്ട് നമ്മുടെ സമനില നഷ്ടപ്പെടും.തുടക്കത്തില്‍ 2 കോമണ്‍ റൂമുകളിലായിട്ടായിരുന്നു ഞങ്ങള്‍ 15 പേര്‍ കഴിഞ്ഞിരുന്നത്.ഡിഗ്രി കഴിഞ്ഞയുടന്‍ കോഴ്സിനു ചേര്‍ന്ന എന്നെപ്പോലുള്ള നാലന്ചു പേരൊഴിച്ച് ബാക്കിയെല്ലാവരും പിജി ബിഎഡ്, സെറ്റും കിറ്റും നെറ്റും ഒക്കെയായിരുന്നു.നിലവിലെ പാഠ്യപദ്ധതികളെ കുറ്റം പറഞ്ഞ്, മുഖത്ത് മഞ്ഞളെണ്ണയും തേച്ച് നോവലും വായിച്ചിരിക്കുന്ന സീന കെ യും, പരീക്ഷകള്‍ പുല്ലാണെന്ന് പ്രഖ്യാപിച്ച് കവിതകളെഴുതി ഇരിക്കുന്ന ശാലിനിയും, ഹിന്ദി സിനിമയുമ്കണ്ടുല്ലസിച്ച് പാട്ടും പാടി ചാടിച്ചാടി നടക്കുന്ന അനീഷയും ഒക്കെയായിരുന്നു എന്‍റെ റൂംമേറ്റ്സ്.


                              രാവിലത്തെ ക്ലാസ്സ് കഴിഞ്ഞ് ഉച്ചക്ക് തിരിച്ച് ഹോസ്റ്റലില്‍ വന്നു ചോറുണ്ട് കഴിഞ്ഞാല്‍ സര്‍വരേയും ഒരാലസ്യം ബാധിക്കും.വീണ്ടും തിരിച്ച് ക്ലാസ്സില്‍ പോകുന്ന കരളുറപ്പുള്ള ഒന്നോ രണ്ടോ പേരൊഴിച്ച് ബാക്കിയെല്ലാവരും അവിടെക്കിടന്നുറങ്ങും.അന്‍ചന്ചരക്കെഴുന്നേറ്റ് മെസ്സില്‍ പോയി നാലുമണിച്ചായ കുടിച്ചു കഴിഞ്ഞാല്‍ പിന്നൊരു വെളിപാടാണ്.എവിടെയെങ്കിലും വല്ല പരിപാടിയുണ്ടോ എന്നന്വേഷിക്കുന്നു, എല്ലാവരും റൂമിലേക്കോടുന്നു, ബാത്റൂമില്‍ നിന്നെറങ്ങാന്‍ പറഞ്ഞുള്ള ആക്രോശങ്ങള്‍, ഡ്രെസ്സ് അയണ്‍ ചെയ്യല്‍, കണ്ണാടിക്കു വേണ്ടിയുള്ള പിടിവലി, പൊടി പാറുന്ന മേക്കപ്പ്.നേരെ പരിപാടിസ്ഥലത്തേക്കു വെച്ചു പിടിക്കും. അപ്പോള്‍ ഹോസ്റ്റലിലെ അസൂയക്കാരായ മറ്റു പഠിപ്പിസ്റ്റുകള്‍ പറയുന്നത് കേള്‍ക്കാം."അതാ  BLISc ജാഥ പോകുന്നു, എവിടെയെങ്കിലും പരിപാടി കാണും" എന്ന്.പാതിര കഴിഞ്ഞാലല്ലാതെ പരിപാടി തീരില്ല, പിറ്റേന്നെഴുന്നേറ്റ് ക്ലാസ്സിലെത്തുമ്പോഴേക്കും മിക്കവാറും ലേറ്റായിരിക്കും, നിങ്ങള്‍ക്കൊന്നും ഒരു ദിവസം പോലും കുളിക്കാതെ ക്ലാസ്സില്‍ വരാന്‍ പാടില്ലെ എന്ന് വാസുദേവന്‍ സാര്‍ ഞങ്ങളുടെ വെള്ളം തീര്‍ന്നു പോയി എന്ന നുണക്കു മുന്നില്‍ പരിഹാസത്തോടെ അല്‍ഭുതം കൂറും.


              ആയിടക്ക് ഞാനും ധന്യയും ജേര്‍ണലിസം കോഴ്സ്കാര്‍ നടത്തുന്ന ഫിലിം ഷോ കാണാന്‍ പോകുമായിരുന്നു.100 രൂപ കൊടുത്തല്‍ ആന്വല്‍ പെര്‍മിഷനുണ്‍ടെങ്കിലും ആ സംഖ്യ വളരെ കൂടുതലായതിനാല്‍ ബുദ്ധിമതികളായ ഞങ്ങള്‍ 15 രൂപ ടിക്കറ്റ് എടുത്താണു ഷോ കാണാന്‍ പോവുക.അതിനു തന്നെ ഞങ്ങള്‍ കൂലങ്കഷമായി ചിന്തിക്കും.രാത്രി 8 മണി എങ്കിലും ആകും ഷോ തുടങ്ങാന്‍.ജേര്‍ണലിസം കോഴ്സ്കാര്‍ പ്രോജക്റ്ററും കുന്തങ്ങളും ഒക്കെ റെഡിയാക്കി റെഡിയാക്കി നമ്മുടെ ക്ഷമ നശിച്ചാലെ പരിപാടി ആരംഭിക്കൂ. സൈക്കോളജി, ഫിലോസഫി റിസര്‍ച്ച് ബുജികളടക്കം വളരെ കുറച്ചു പേരെ ഷോ കാണാനുണ്ടാവുകയുള്ളൂ.അതിനിടയില്‍ ഞങ്ങളും ഒരു ചെറുകിട ബുജി ചമഞ്ഞ് ഞെളിഞ്ഞിരിക്കും.ഫിലിം ഷോ എന്നാണ്‍ പേരെങ്കിലും ജേര്‍ണലിസംകാര്‍ ഇന്നേ വരെ ആരും കണ്ടിട്ടില്ലാത്ത കുറെ ഡോക്യുമെന്‍ററികളും ഒരു പടത്തിന്‍റെ കൂടെ കുത്തി നിറക്കും, അത് കാണാന്‍ ശേഷിയില്ലാതെ ഞാനും ധന്യയും ഗാഡ ഉറക്കത്തിലാകും.പിന്നെ ഡോക്യുമെന്‍ററിയില്‍ വല്ല ലോറിയോ ബസ്സൊ മറിഞ്ഞാലല്ലാതെ ഞങ്ങള്‍ ഉണരാറില്ല.ചില സമയത്തെ പടങ്ങള്‍ കണ്ടാലും ഞങ്ങളിങ്ങനെ കൂര്‍ക്കം വലിച്ചുറങ്ങും.അങ്ങനെ ഞങ്ങളെല്ലാവരും നാലുമണിച്ചായ ആറുമണിക്ക് കുടിച്ചിരിക്കുമ്പോഴാണ്‍ അന്നു വൈകുന്നേരം Open air Auditoriam ത്തില്‍ നാടകം ഉണ്ടെന്നറിഞ്ഞത്.ഉടന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു.രാത്രി കഴിക്കാനുള്ള ചോര്‍ 6 മണിക്കു മുമ്പ് മെസ്സില്‍ ചെന്നാല്‍ എടുത്തു വെക്കാം, അല്ലെങ്കില്‍പിന്നെ രാത്രി 8.50 നു മുമ്പ് മെസ്സിലെത്തണം. ഇതു രണ്ടും നടന്നില്ലെങ്കില്‍ അന്നു പട്ടിണി കിടക്കാം.സമയം 6 മണി. മെസ്സ് ലക്ഷ്യമാക്കി നാലു പേര്‍ കുതിച്ചു പാഞ്ഞു.അവിടെ ചേച്ചിമാര്‍ വാതിലടച്ചു മുദ്ര വെക്കുകയാണ്. വര്‍ഗശത്രുക്കളായ ഞങ്ങളെ കണ്ടതും (മെസ്സില്‍ ഭക്ഷണം കഴിക്കാന്‍ വരുന്നവരെല്ലാം അവരുടെ ശത്രുക്കളാണ്,അതു കൊണ്ട് നമ്മള്‍ പാത്രം നിലത്തു വീഴാതെയും ശബ്ദം ഉണ്ടാക്കതെയും ബാക്കിയുള്ള ചോര്‍ കാണാതെ കളഞ്ഞും പാത്തും പതുങ്ങിയും നടക്കും. അവര്‍ ആ മെസ്സില്‍ ചോര്‍ വിളമ്പി നിക്കാനുള്ള കാരണക്കാര്‍ നമ്മളൊറ്റ ആളാണെന്നാണ്‍ ഭാവം)അവര്‍ ഗര്‍ജിച്ചു.എങ്ങനെ ഒക്കെയൊ 15 പേര്‍ക്കുള്ള ഫുഡ് പാക്ക് ചെയ്തു.പാക്ക് ചെയ്തു എന്നൊക്കെ പറഞ്ഞാല്‍ 15 പേര്‍ക്കുള്ള ഒഴിച്ചു കറിയെടുക്കല്‍ ഒരാളുടെ ഉത്തരവാദിത്തമാണെങ്കില്‍ പപ്പടം വേറെ ഒരാളെടുക്കണം.അങ്ങനെ വിജയശ്രീലാളിതരായി ഞങ്ങള്‍ റൂമില്‍ തിരിച്ചെത്തി.താമസംവിനാ മേക്കപ്പ് ആരംഭിച്ചു.സമയം 6.50. മേക്കപ്പ് നീണ്ടു നീണ്ടു പോകുകയാണ്.സമയം 7.00. പെട്ടെന്ന് കറന്‍റു പോയി. ഉടന്‍ ആര്‍ക്കോ ഒരുള്‍വിളി ഉണ്ടായി. പപ്പടം എടുത്തിട്ടുണ്ടോ എന്ന്,

എവിടെ പപ്പടം

കാണാനില്ല!

ഹെന്ത്, പപ്പടം കാണാനില്ലെന്നോ, പപ്പടം മറന്നു കാണും,ആരാ പപ്പടം മെസ്സില്‍ നിന്നെടുത്തത്,

ആരിഫ

ആകെ ജഗപൊഗ, ഒരു പപ്പടം തിന്നില്ലെങ്കില്‍ ഇപ്പൊ മരിച്ചുപോകും എന്ന മട്ടില്‍ എല്ലവരും ആരിഫയെ വിസ്തരിക്കാന്‍ തുടങ്ങി.ലക്ഷ്ദ്വീപുകാരിയായ ആരിഫക്ക് മലയാളം അത്ര അറിയില്ല. മഴക്കു മയയും വഴിക്കു വയിയും ഒക്കെയായി തട്ടിത്തടഞ്ഞ് പറഞ്ഞ് ജീവിക്കുകയാണ്. ക്രോസ് വിസ്താരം കൂടി ആയതോടെ സമ്മര്‍ദ്ദം കാരണം പാവപ്പെട്ട ആരിഫയുടെ ഉള്ള മലയാളംകൂടി ഇല്ലാതായി.അവസാനം ആരോ പപ്പടം കണ്ടുപിടിച്ചു.അപ്പൊഴെക്കും കറന്‍റ്വന്നു. സമയം 7.30. ഒരു സത്യം വെളിപ്പെട്ടു.സീന കെ ഭക്ഷണം കഴിച്ചു കഴിഞിരിക്കുന്നു. ഹമ്പടി. ഉടന്‍ തീരുമാനമുണ്ടായി, എല്ലാവര്‍ക്കും ഭക്ഷണം കഴിക്കാം.അങ്ങനെ എട്ടേകാലായപ്പോള്‍ ഒരുവിധം എല്ലാവരും കൂടെ ഹോസ്റ്റല്‍ഗേറ്റിലെത്തി.സഫിയാത്ത ഗേറ്റ് പൂട്ടിക്കഴിഞ്ഞു.വീണ്ടും പ്രതിസന്ധി.നാടകം തുടങ്ങിക്കാണുമെന്ന അടക്കം പറച്ചില്‍, ആധി, അവസാനം കൂട്ടത്തിലെ ചെറുകിട നേതാവായ ഹേമയുടെ ഇടപെടല്‍ കാരണം ഗേറ്റ് തുറന്നു കിട്ടി. ഓപ്പണ്‍ എയര്‍ ലക്ഷ്യമാക്കി ഒരു ടോര്‍ചും പിടിച്ച് ഓടാന്‍ തുടങ്ങി. ഒരു വളവു കഴിഞ്ഞപ്പോള്‍ എതിരെ നിന്നും ചില ടോര്‍ച്ചടികള്‍.ആദ്യമൊന്നും ഗൌനിച്ചില്ല.

കുറച്ചു കൂടി കഴിഞ്ഞപ്പോള്‍ ഒരുപാടുപേര്‍ നടന്നു പോകുന്നു.

സംശയം,  വേറെ എവിടെയെങ്കിലും പരിപാടിയുണ്ടോ,


എന്തൂട്ടിനു സംശയം, ത്രിശ്ശൂര്‍ ചേരി നേരെ കയറി ചോദിച്ചു.

അപ്പൊഴല്ലെ പൂരം അവര്‍ നാടകം കഴിഞ്ഞ് തിരിച്ചു പോകുകയാണ്!

Friday, August 31, 2012

എന്‍റെ പ്രീ ഡിഗ്രീ കാലം

                            ഞാന്‍ S.S.L.C കഴിഞ്ഞ് Pre degree ക്കു പട്ടാമ്പി ഗവ.കോളേജിലാണ്‍ ചേര്‍ന്നത്.അവിടെ എത്തി ഇംഗ്ളീഷ്‌ സംസാരിക്കുന്ന സുന്ദരികളെ കണ്ട് മലയാളിയായ ഞാന്‍ ഞെട്ടി വിറച്ച്‌ വായിലെ വെള്ളമൊക്കെ വറ്റി .സുന്ദരികളുടെ കാര്യം പോട്ടെ, ടീച്ചേഴ്സാണെങ്കില്‍ ഹോളിവുഡ് സിനിമയിലെ പോലെ ഷാം ശൂം പറഞ്ഞു പോയി.ഞാനാണെങ്കില്‍ വഴി തെറ്റിവന്ന വിരുന്നുകാരിയെപ്പോലെ ഇരിപ്പാണ്.ഇതൊന്നും പോരാഞ്ഞ് പരിചയപ്പെടല്‍കാരുടെ നീണ്ട ക്യൂ വേറെ.സെക്കന്‍റ്പ്രീ ഡിഗ്രിക്കാരാണു പ്രധാനമായും ഇങ്ങനെ വരുന്നത്.ചേട്ടന്‍മാര്‍ കയ്യൊക്കെ ഡസ്കില്‍ കുത്തി തൊട്ടെ തൊട്ടില്ലെ എന്ന മട്ടില്‍ ചോദ്യം ചെയ്യല്‍ ആരംഭിക്കും.നമ്മള്‍ സംയമനം വിടാതെ മന്ദഹാസത്തിന്‍റെ മേംപൊടിയൊടെ മറുപടി പറയണം.ഇല്ലെങ്കില്‍ പ്രശ്നമാണ്.റാഗിംങ്ങ്‌ പാടില്ലെന്ന് പറഞ്ഞ് കുട്ടിനേതാക്കന്‍മാര്‍ വരാന്തയില്‍ നിക്കുന്നുണ്ട്‌.മുഖമൊന്നു വാടിയാല്‍ ഇക്കൂട്ടരും പ്രസന്നമായില്ലെങ്കില്‍ മറ്റവരും കൈകാര്യം ചെയ്യും.ക്ലാസ്റൂമാണെങ്കില്‍ ഒരു പൂരം.80 പേര്‍ 3 നിരയായി ഇരിക്കുകയാണ്.ആകപ്പാടെ ശര്‍ദ്ദിക്കാന്‍ വരലും കയ്യും കാലും കൊഴയലും.ആദ്യത്തെ ദിവസം അങ്ങനെ കഴിഞ്ഞു.

                       രണ്ടാമത്തെ ദിവസം ഞാന്‍ ആത്മനിയന്‍തറണം കൈവിടാതെ നാട്ടില്‍ നിന്നുള്ള ഒരേ ഒരു ബസ്സില്‍ കയറി പുറപ്പെട്ടു.ധൈര്യം സംഭരിച്ച്‌ ഷാം ശൂമിനു ചെവിയോര്‍ത്തു.അപ്പ്ഴല്ലെ രസം, പച്ചമലയാളത്തില്‍ ഞാന്‍ പത്താം ക്ളാസ്സില്‍ പഠിച്ചതു തന്നെ അവരു ഷാം ശൂവായി പറയുന്നത്.അങ്ങനെ രോഗം പിടി കിട്ടീ, പരന്‍ത്രീസ് കേട്ടിട്ടു മനസ്സിലാകുന്നില്ലാ.എഴുതിയത് വായിച്ചാല്‍ മനസ്സിലാകുന്നുണ്ട്.അടുത്ത വീട്ടിലെ ഭാരതിയമ്മയുടെ പോലെ.ഭാരതിയമ്മക്ക് പേപ്പര്‍ വായിക്കാനറിയാം, എഴുതാനറിയില്ല, അതെന്ത് പൂരം എന്നു ഞാന്‍ അത്ഭുതപ്പെടുമായിരുന്നു.പരിഹാരമായി റ്റുഷനു ചേരാന്‍ തീരുമാനിച്ചു.റ്റുഷന്‍ ക്ളാസ്സില്‍ ടീച്ചര്‍മാര്‍ ഇവര്‍ പറഞ്ഞ ഷാം ശൂ്‌ം പച്ചമലയാള്ത്തില്‍ പറയും.രണ്ട് റ്റുഷന്‍ സെന്‍റര്‍ ഉണ്ടവിടെ.ആദ്യത്തേതില്‍ ഗ്ലാമറുള്ളവരാ പഠിക്കുന്നത്, സൌന്ദര്യവും ഇംഗ്ളീഷും, രണ്ടും വെറുക്കപ്പെട്ട സംഗതികള്‍.

                               പാവപ്പെട്ടവരുടെ റ്റൂഷന്‍ സെന്‍റ്റായ പ്രഭാതില്‍ ചേരാന്‍ തീരുമാനിച്ചു.അവിടെചെന്നപ്പോള്‍ എനിക്ക്‌ ജയിലില്‍ നിന്ന് നാട്ടിലെത്തിയ കൊലപ്പുള്ളിയുടെ പ്രതീതി.സന്തോഷം സമാധാനം,എല്ലാവരും സാധാരണക്കാര്‍, പോരാത്തതിനു ഫാഷന്‍ തൊട്ടുതീണ്ടിയിട്ടില്ലാത്ത കൂറകളും.അങ്ങനെ കൊടുമ്പിരി കൊണ്ട പഠനം തുടങ്ങി.രാവിലെ 7 മണിക്ക് 2 ബസ് മാറിക്കയറണം, അതും ബസ് തന്നെ അത്ഭുതവസ്തു.രാവിലെ നേരമില്ലാത്ത കാരണം ഒന്നും കഴിക്കാത്ത എന്‍റെ സഹോദരി റോഡരികില്‍ നിന്ന് ഗര്‍ജ്ജിക്കുന്നുണ്ടാകും, ബസ് വരും, വേഗം വായോന്ന്.ഞാനാണെന്‍കിലപ്പോള്‍ അടുക്കളയിലിരുന്ന് വെള്ളം കൂട്ടാതെ പുട്ട് വിഴുങ്ങുന്ന യഞ്ജത്തിലായിരിക്കും.ബസ് അടുത്തെത്തുമ്പോഴേക്കും പുട്ടുകുറ്റിയില്‍ നിന്നു പുട്ട് വീഴുന്നപോലെ ഞാന്‍ ചാടിവീഴും.8-9.30 വരെ റ്റൂഷന്‍.പിന്നെ കോളേജ് 4 വരെ. ലാബ്, റെക്കോഡെഴുത്ത് തുടങ്ങിയ കലാപരിപാടികളൊഴിച്ചുള്ള സമയം മുഴുവന്‍ ഞാന്‍ ഉറക്കമാകുമെന്നതിനാല്‍ തുടര്‍ന്ന് 4. to 5.00 വരെയുള്ള റ്റൂഷന്‍ ക്ളാസ്സില്‍ ഞാന്‍ ഉഷാറായി ചെന്നിരിക്കും.,ഉറക്കത്തിനിടക്കുള്ള ഉച്ചബ്രേക്കില്‍ ഞാന്‍ കോളേജില്‍ നിന്നെടുക്കുന്ന നോവലുകളുമേന്തി  5.30 നുള്ള ഒരേ ഒരു ബസില്‍ നാട്ടിലേക്ക് തിരിക്കും.അങ്ങനെ നോവലും വായിച്ച് ഇടക്കിടക്ക് പരീക്ഷയെകുറിച്ച് ചിന്തിച്ച് ഞെട്ടിവിറച്ച്ഞാന്‍ തളര്‍ന്നുറങ്ങും, ഉറക്കത്തില്‍  ആവശ്യത്തിലധികം വണ്ണമുള്ള എന്നെ നോക്കി എന്‍റെ ഉമ്മ "ന്‍റെ മകള്‍ പടിച്ച് ചടച്ച് മുള്ളായി" എന്നു പറയുന്നതു കേള്‍ക്കാം.

                                     .ഞാനാദ്യമായി റ്റൂഷന്‍ സെന്‍ററില്‍ ചെന്നപ്പോള്‍ physics പഠിപ്പിക്കുന്ന സുബ്രമണ്യന്‍ സാറിന്‍റെ ക്ലാസ്സിലാണിരുന്നത്.അന്നു ഞാന്‍ ഞെട്ടിപ്പോയി.കാരണം സാര്‍ വന്നയുടന്‍ തന്നെ എല്ലാവരും എഴുന്നേറ്റു നിന്ന് ഗുഡ്മോണിംഗ് എന്ന ഗീതം ചൊല്ലി. അപ്പൊ സര്‍ പറഞ്ഞു "കുത്തിരിക്കിന്‍" എന്ന്, എന്നിട്ടു ചോദിച്ചു 

"ഫൂള്‍സ്, വാട്ട് കോക്കനട്ട് വീ റ്റൂക് യെസ്റ്റര്‍ഡെ".

'പര്‍ര്‍' ആ ശബ്ദം എനിക്ക് ചിരി പൊട്ടിയതാണ്'.ആരും എന്നെ ശ്രദ്ധിച്ചില്ല, പകരം സീരിയസ്സായി എല്ലാരും ഇന്നലെ എടുത്ത പാഠങ്ങള്‍ പറയാന്‍ തുടങ്ങി,നിര്‍ഭാഗ്യവശാല്‍ സാര്‍ മാത്രം എന്നെ നോട്ട് ചെയ്തു. അടുത്ത ചോദ്യശരം എന്‍റെ നേര്‍ക്കായിരുന്നു.എന്നെ കൊല്ലല്ലെ എന്ന മട്ടില്‍ ഞാന്‍ എഴുന്നേറ്റു നിന്നു.സര്‍ ചിരിയോടു കൂടെ കുത്തിരിക്കു ശൈത്താനെ എന്നൊരു ഡയലോഗ്.ഇങ്ങനെയുള്ള മഹാരഥന്‍മാരായിരുന്നു എന്‍റെ അധ്യാപകര്‍.

                               

                       പിന്നെ വേറൊരു തമാശ സോഷ്യലിസമാണ്.ക്ലാസ്സിലെ ആണ്‍കുട്ടികളുടെ സോഷ്യലിസം,അവര്‍ നമ്മുടെ കയ്യൊക്കെ പിടിച്ചുകുലുക്കി ഒരു ഷേയ്ക്ക് ഹാന്‍ഡാണ്, അതൊരു ഒന്നൊന്നര ഷേയ്ക്ക് ഹാന്‍ഡാണ്,മിണ്ടാന്‍ പറ്റോ, കണ്‍ട്രി ആയിപ്പോവൂലെ.

                                   ചുരുക്കിപ്പറഞ്ഞാല്‍ ആകെ മൊത്തം സംഭവബഹുലവും ജനശതാബ്ദി എക്സ്പ്രെസ്സ് പോലെ ഫാസ്റ്റുമായിരുന്നു എന്‍റെ പ്രീ ഡിഗ്രീ ജീവിതം.സുരേഷ് ഗോപി പറയുന്നത് പോലെ "ദാ വന്നു, ദേ പോയി"


                                 

Thursday, July 26, 2012

ഒരു പൂരത്തിന്‍റെ ഓര്‍മ്മ

                                       
                                    

ഞാന്‍  ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന കാലം.വീടിന്‍റടുത്തുള്ള അമ്പലത്തില്‍ പൂരമാണ്.അന്ന് പൂരത്തിന്‍ ഉപ്പ ഞങ്ങള്‍ക്ക്‌ ഓരോരുത്തര്‍ക്കും അനുവദിച്ചിട്ടുള്ള ക്വാട്ട ഒരു ബലൂണാണ്.പൂരത്തിന്‍റന്നു മുഴുവന്‍ നിലവിളിക്കാന്‍ റെഡിയാണെന്‍കില്‍ മൂന്നു കുപ്പിവള കൂടി കിട്ടും.അങ്ങനെ മൂന്നാള്‍ക്കും ബലൂണ്‍ കിട്ടി.ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ ഇളയവളായ ഞാന്‍ രണ്ടാമത്തെ ആളുടെ ബലൂണ്‍ പൊട്ടിച്ചു.മൂത്ത രണ്ടുപെരും എന്നെ നീണ്ട പീഡനത്തിനും വിസ്താരത്തിനും വിധേയയാക്കി.ശേഷം തന്‍റേതല്ലാത്ത കാരണം കൊണ്ട് ബലൂണ്‍ നഷ്ടപ്പെട്ട രണ്ടാമത്തെ ആള്‍ ഉമ്മയെ സമീപിച്ചു.അങ്ങനെ ഒന്നു കൂടി വങ്ങാന്‍ അനുവാദം ലഭിച്ചുപൂരപ്പറമ്പില്‍ വച്ച് ബലൂണിനു വല്ല അപകടവും പറ്റിയാലോന്ന് കരുതി രണ്ടു ബലൂണും എന്നെ ഏല്‍പ്പിച്ച് അവര്‍ പുറപ്പെട്ടു.അങ്ങനെ ചിന്താവിഷ്ടയായ ശ്യാമളയെപ്പോലെ അതു രണ്ടും പിടിച്ച് ഞാന്‍ മുള്ളുവേലിക്കരികില്‍നിന്നു.കുറച്ചു കഴിഞപ്പോള്‍ ഠേ എന്നൊരു ശബ്ദം.രണ്ടാമത്തേതും പൊട്ടിയതാണ്, മുള്ളു വേലിയില്‍ തട്ടി.ഞാന്‍ തകര്‍ന്നു.ഇനി അവശേഷിക്കുന്നത് എന്‍റെ സ്വന്തം ഒരു ബലൂണാണ്.അതു ഞാന്‍ ഒളിപ്പിച്ചില്ലെങ്കില്‍ അവര്‍ കൈക്കലാക്കുമെന്നറിയാമായിരുന്നതിനാല്‍ ഞാന്‍ വീടിനു പിറകുവശത്തേക്കോടി.അവിടെ ഉമ്മ ചാരം ഇട്ടുവെക്കുന്ന ഒരു കുട്ടയുണ്ട്.അതില്‍ കൊണ്ടുപോയി ഇട്ടു.ഇടേണ്ട താമസം അതും പൊട്ടി.കാരണം അത് തൊട്ടുമുമ്പ് കൊണ്ടിട്ട ചൂടുള്ള ചാരമായിരുന്നു.അന്നെനിക്കുണ്ടായ വേദന, ഉറൂബിന്‍റെ ഭാഷയില്‍ പറയുകയാണെങ്കില്‍ അവര്‍ വരുമ്പോള്‍ ഞാനങ്ങനെ പാപ്പരായ പ്രമാണിയെപ്പോലെ ബ്ളിങ്കൂസായി നില്‍ക്കുകയാണ്.


                                                    കൊച്ചു കൊച്ചു നഷ്ടബോധങ്ങളിലൂടെ കടന്നുപോയ എന്‍റെ ആ ബാല്യകാലത്തിന്‍റെ സുഖം ഇന്നത്തെ തിരക്കുകളില്‍ നഷ്ടമായി.